ദേവസഹായം പിള്ള 
NATIONAL

"മതപരിവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയായ ആൾ"; ദേവസഹായം പിള്ളയെ ഇന്ത്യയിലെ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ കത്തോലിക്ക സഭ

ഒക്ടോബർ 15ന് ഇന്ത്യയിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടക്കും

Author : ന്യൂസ് ഡെസ്ക്

ദേവസഹായം പിള്ളയെ ഇന്ത്യയിലെ വിശ്വാസികളുടെ മധ്യസ്ഥനായി പ്രഖ്യാപിക്കാൻ ഒരുങ്ങി കത്തോലിക്കാ സഭ. മതപരിവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയായ ആളാണ് ദേവസഹായം പിളള എന്ന് വത്തിക്കാൻ പറയുന്നു. സഭയ്ക്കെതിരെ സംഘപരിവാർ മതപരിവർത്തന ആരോപണങ്ങൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനിടയിലാണ് വത്തിക്കാന്റെ പ്രഖ്യാപനം. ഒക്ടോബർ 15ന് ഇന്ത്യയിലും വത്തിക്കാനിലും ഒരേ സമയം പ്രഖ്യാപനം നടക്കും.

മതപരിവർത്തന വിഷയത്തിൽ സംഘപരിവാറിനെയും, ബിജെപി സർക്കാരുകളെയും പ്രകോപിപ്പിക്കാൻ ഒരുങ്ങുകയാണ് ആഗോള കത്തോലിക്കാ സഭ. മത പരിവർത്തനം നടത്തുന്നവരെന്ന ആരോപണം ഉയർത്തി ക്രൈസ്തവസഭാ നേതൃത്വത്തെ കടന്നാക്രമിക്കുന്ന സമയത്താണ് വത്തിക്കാൻ്റെ നിർണായക പ്രഖ്യാപനം. മതപരിവർത്തനത്തിലൂടെ ക്രൈസ്തവനായി മാറുകയും, അതിന്റെ പേരിൽ കൊല്ലപ്പെടുകയും ചെയ്തയാളാണ് ദേവസഹായം പിള്ള. ഹിന്ദുമത വിശ്വാസികളുടെ മുഖ്യ കേന്ദ്രങ്ങളിൽ ഒന്നായ വാരണാസിയെയാണ് ഈ പ്രഖ്യാപനത്തിനായി കത്തോലിക്കാ സഭ തെരഞ്ഞെടുത്തിരിക്കുന്നത്.

പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്ത് ജനിച്ച്, രാജഭരണത്തിൽ നിർണായകമായ സ്ഥാനം വഹിച്ചിരുന്ന ആളായിരുന്നു ദേവസഹായം പിള്ള. മിഷനറിമാരുടെ പ്രവർത്തന കാലഘട്ടത്തിൽ ദേവസഹായംപിള്ള ലാസർ എന്ന പേരുകൂടി സ്വീകരിച്ച് ക്രിസ്ത്യാനിയായി. തുടർന്ന് തിരുവിതാംകൂർ രാജാവ് ഇന്നത്തെ തമിഴ്നാട്ടിലെ ആരുവായ് മൊഴി മലയിൽ കൊണ്ടു നിർത്തി ദേവസഹായം പിള്ളയെ വെടിവെച്ചു കൊല്ലുകയായിരുന്നു.

ദേവസഹായം പിള്ളയുടെ മതപരിവർത്തനത്തിൽ അമർഷം പൂണ്ടാണ് രാജാവ് ഇങ്ങനെ ചെയ്തതെന്ന് കത്തോലിക്കാ സഭ രേഖപ്പെടുത്തുന്നു. ദേവസഹായം പിള്ളയെ ആദ്യം രക്തസാക്ഷിയായും, പിന്നീട് വാഴ്ത്തപ്പെട്ടവനായും , ഏറ്റവും ഒടുവിൽ വിശുദ്ധനായും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിരുന്നു. ദേവസഹായം പിള്ളയുടെ ഈ ഉയർത്തലുകൾക്കെതിരെ തിരുവതാംകൂർ രാജവംശവും, സംഘപരിവാറും വിമർശനം ഉയർത്തിയിരുന്നു.

സമീപകാലത്ത് മതപരിവർത്തനവുമായി ബന്ധപ്പെട്ട് സംഘപരിവാർ ക്രൈസ്തവ സഭാ നേതൃത്വത്തെ കടന്നാക്രമിച്ചിരുന്നു. ഉത്തരേന്ത്യയിൽ പലയിടത്തും അടുത്തകാലത്ത് കന്യാസ്ത്രീകൾക്കും, വൈദികർക്കും നേരെ മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർത്തി ആക്രമണങ്ങൾ വർധിച്ചുവരുന്നുണ്ട് എന്ന് സഭ തന്നെ നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെ ആർഎസ്എസിന്റെ മുഖവാരികയായ കേസരിയിൽ വന്ന ലേഖനം ഭാരതത്തിലെ ക്രൈസ്തവ സഭാ നേതൃത്വം രാജ്യദ്രോഹികൾ എന്നാണ് വിശേഷിപ്പിച്ചത്.

സഭാ നേതൃത്വം സംഘപരിവാറും ബിജെപി ഭരണകൂടങ്ങളും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യാനിയായി മാറുകയും അതിന്റെ പേരിൽ രക്തസാക്ഷിത്വം വഹിച്ചു എന്ന കത്തോലിക്കാ സഭ പഠിപ്പിക്കുകയും ചെയ്യുന്ന ദേവസഹായം പിള്ളയെ ഭാരതത്തിലെ വിശ്വാസികളുടെ മധ്യസ്ഥനായി ഒക്ടോബർ 15ന് വത്തിക്കാൻ പ്രഖ്യാപിക്കുന്നത്. ഇതിലൂടെ സംഘപരിവാർ ഉയർത്തുന്ന എല്ലാ ആരോപണങ്ങൾക്കും, ഭീഷണികൾക്കും മറുപടി പറയുക കൂടിയാണ് ആഗോള കത്തോലിക്കാ സഭ. എന്നാൽ ഒരു അൽമായ രക്തസാക്ഷിയെ മധ്യസ്ഥനായി നൽകുന്നതിലൂടെ ആഗോള കത്തോലിക്കാ സഭ വിശ്വാസികളെ ചേർത്തുപിടിക്കുകയാണ് ചെയ്തതെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

SCROLL FOR NEXT