ചിരാഗ് പസ്വാൻ Source; X
NATIONAL

ബിഹാറിൽ മത്സരിക്കുമെന്ന് ചിരാഗ് പസ്വാൻ; നിതീഷിനെതിരെ കേന്ദ്രമന്ത്രിയുടെ വിമർശനം പൊതുവേദിയിൽ

കൊലകളും ബലാത്സംഗവും വർധിച്ചുവരുന്നത് വേദനയുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു.

Author : ന്യൂസ് ഡെസ്ക്

ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. നിതീഷ് കുമാർ സർക്കാരിനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു, ചിരാഗ്. ബിഹാറിൽ കൊലകളും ബലാത്സംഗവും വർധിച്ചുവരുന്നത് വേദനയുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി തുറന്നടിച്ചു. സഖ്യകക്ഷി സർക്കാരിനെതിരായ കേന്ദ്രമന്ത്രിയുടെ വിമർശനം പുതിയ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവർ ബിഹാറിലേക്ക് പഠിക്കാനോ ജോലിയ്ക്കോ വരാത്തത്. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നമുക്കത് സങ്കൽപിക്കാനാകില്ല. കാരണം മറ്റുള്ളവരെ ആകർഷിക്കാനുള്ള ഒന്നും ഇവിടെയില്ല. അതിന് സംസ്ഥാനം ഇതുവരെ കാണാത്ത തരം വികസനം വരണം, ബിഹാറിനെ മാറ്റിമറിക്കണം. അതിലാണിനി ശ്രദ്ധ - ചപ്രയിൽ നടന്ന നവസങ്കൽപ് മഹാസഭ എന്ന രാഷ്ട്രീയ ചടങ്ങിൽ ചിരാഗ് പസ്വാൻ പറഞ്ഞു.

ബലാത്സംഗങ്ങളും കൊലകളും തട്ടിക്കൊണ്ടുപോകലും ദിനംപ്രതി വർധിച്ചുവരുന്നു. വ്യവസായിയെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ല. ഇത് വേദനയുണ്ടാക്കുന്നു പരസ്യമായി തുറന്നടിച്ച് ചിരാഗ് പറഞ്ഞു. ബിഹാറിനെ എങ്ങനെ മാറ്റിത്തീർക്കാം എന്നതാണ് ഇപ്പോഴുള്ള ചിന്തയെന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ഭരിക്കുന്ന ബിഹാറിൽ വികസനമില്ലായ്മയും ക്രമസമാധാന പ്രശ്നവുമാണെന്ന് പരസ്യമായി സ്വന്തം മുന്നണിയിലെ കേന്ദ്രമന്ത്രി ഉന്നയിച്ചത് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിട്ടുണ്ട്.

പക്ഷേ ലോക് ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ നിതീഷ് സർക്കാരുമെതിരെ നടത്തിയ വിമർശനം യാദൃശ്ചികമല്ല. ബിഹാർ തെരഞ്ഞെടുപ്പ് മൂന്ന് മാസം മാത്രമാണിനി ബാക്കി. നിതീഷിന് പകരം ചിരാഗിലൂടെ പുതിയ മുഖം തെരഞ്ഞെടുപ്പിന് നൽകാനാണ് ബിജെപിയുടെ നീക്കം. അതിന്റെ തുടർച്ചയാണ് നിതീഷ് സർക്കാരിനെതിരായ രാഷ്ട്രീയ വിമർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്

SCROLL FOR NEXT