NATIONAL

20 പേരുടെ മരണത്തിനിടയാക്കിയ പവര്‍ പ്ലാന്റ് അപകടം; വേദാന്ത ചെയര്‍മാനെതിരെ എഫ്‌ഐആര്‍

വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ഉള്‍പ്പെടെ എട്ട് മുതല്‍ പത്ത് വരെ വ്യക്തികളുടെ പേരുകള്‍ എഫ്ഐആറില്‍

Author : ന്യൂസ് ഡെസ്ക്

റായ്പൂര്‍: 20 പേര്‍ കൊല്ലപ്പെട്ട വേദാന്ത പവര്‍ പ്ലാന്റ് സ്‌ഫോടനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍, മാനേജര്‍ ദേവേന്ദ്ര പട്ടേല്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.

ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 106 (അശ്രദ്ധ മൂലമുള്ള മരണം), 289 (യന്ത്രങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ഉള്‍പ്പെടെ എട്ട് മുതല്‍ പത്ത് വരെ വ്യക്തികളുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ ഉത്തരവാദികളാണെന്ന് കണ്ടെത്തിയാല്‍ അവരുടെ പേരുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏപ്രില്‍ 14 നാണ് ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലുള്ള സിംഗിതരായ് പവര്‍ പ്ലാന്റില്‍ സ്‌ഫോടനനമുണ്ടായത്. പ്ലാന്റിലെ ബോയിലറില്‍ നിന്ന് ടര്‍ബൈനിലേക്ക് ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള നീരാവി എത്തിക്കുന്ന സ്റ്റീല്‍ ട്യൂബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ ബോയിലര്‍ ഫര്‍ണസിനുള്ളില്‍ അമിതമായി ഇന്ധനം അടിഞ്ഞുകൂടിയത് മൂലം മര്‍ദം വര്‍ധിക്കുകയും സ്‌ഫോടനം ഉണ്ടാകുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.

മര്‍ദം വര്‍ധിക്കാനും സ്‌ഫോടനത്തിലേക്ക് നയിക്കാനും കാരണമായതായി പ്രാഥമിക സാങ്കേതിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ഉയര്‍ന്ന മര്‍ദത്തെത്തുടര്‍ന്ന് ബോയിലറിന്റെ കീഴ്ഭാഗത്തുള്ള പൈപ്പ് സ്ഥാനം തെറ്റിയതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്.

അന്വേഷണത്തില്‍, വേദാന്തയും കരാറുകാരനും യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികളും പ്രവര്‍ത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കണ്ടെത്തിയിരുന്നു.

അപകടത്തില്‍ അന്വേഷഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അഡീഷണല്‍ എസ്പി പങ്കജ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

SCROLL FOR NEXT