മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ Source; X
NATIONAL

"നടന്നത് വെട്ടിമാറ്റലല്ല, ശുദ്ധീകരണം"; ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 3.66 ലക്ഷം പേരുകളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; നവംബർ 22ന് മുൻപ് ഇലക്ഷൻ

ആധാർ പൗരത്വ രേഖയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പറഞ്ഞു. അതുകൊണ്ടാണ് വോട്ടർ പട്ടിക പുതുക്കൽ രേഖയിൽ ഉൾപ്പെടുത്താതിരുന്നത് എന്നും കമ്മീഷണർ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നവംബർ 22ന് മുൻപെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. എസ്ഐആർ മികച്ച രീതിയിൽ പൂർത്തിയാകുന്നുവെന്നും സംസ്ഥാനം തെരഞ്ഞെടുപ്പിന് സജ്ജമെന്നും അറിയിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബിഹാറിലെ ജനങ്ങൾക്ക് നന്ദിയും അറിയിച്ചു. "ബീഹാർ നിയമസഭയുടെ കാലാവധി 2025 നവംബർ 22ന് അവസാനിക്കും, അതിനു മുമ്പ് തെരഞ്ഞെടുപ്പ് നടക്കും" എന്നായിരുന്നു കമ്മീഷൻ്റെ പ്രസ്താവന.

സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 3.66 ലക്ഷം പേരുകളാണ്. നടന്നത് വെട്ടിമാറ്റൽ അല്ല ശുദ്ധീകരണമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ആധാർ പൗരത്വ രേഖയല്ല എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് പറഞ്ഞു. അതുകൊണ്ടാണ് വോട്ടർപട്ടിക പുതുക്കൽ രേഖയിൽ ഉൾപ്പെടുത്താതിരുന്നത് എന്നും കമ്മീഷണർ വ്യക്തമാക്കി. ബിഹാറിലെ 243 മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ ആകെ 243 നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണം പട്ടികവർഗ വിഭാഗത്തിലും, 38 എണ്ണം പട്ടികജാതിവിഭാഗത്തിനും (എസ്‌സി) സംവരണം ചെയ്തിരിക്കുന്നതാണ്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യമായി ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായും ഗ്യാനേഷ് കുമാർ കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ജൂൺ 24ന് ആരംഭിച്ചതായും നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പൂർത്തീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT