മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ. മതസ്വാതന്ത്ര്യം അപകടത്തിലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. കെട്ടിച്ചമച്ച കേസെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐയും ആവശ്യപ്പെട്ടു.
ഛത്തീസ്‌ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. വിഷയം ഒറ്റപ്പെട്ട സംഭവമല്ലെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
നിബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തീസ്‌ഗഢിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. ആട്ടിൻതോലണിഞ്ഞ് ചെന്നായ്‌ക്കളാണ് ആർ എസ് എസുകാർ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിൽ കേക്കുമായി പള്ളിമേടകളിലെത്തുന്ന സംഘപരിവാർ ഇന്ത്യയിലെ മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷവും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്‌ഗഢിലേതെന്നും സതീശൻ കുറിച്ചു.
വിഷയത്തിൽ രൂക്ഷ വിമർശനമാണ് ക്രിസ്ത്യൻ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മതസ്വാതന്ത്ര്യം അപകടത്തിലാണെന്നാണ് കന്യാസ്ത്രീകളുടെ അറസ്റ്റിൽ കെസിബിസി ജാഗ്രതാ കമ്മീഷന്റെ പ്രതികരണം. തീർത്തും അനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ച് മേഖലയിൽ കന്യാസ്ത്രീകളെ ഉപദ്രവിക്കുകയാണെന്ന് സിബിസിഐ ആരോപിച്ചു. ഭരണഘടനക്കെതിരെയും രാജ്യത്തിനെതിരെയും പ്രവർത്തിക്കുന്ന രാജ്യവിരുദ്ധ ശക്തികളാണ് കേസിന് പിന്നിലെന്ന് സിബിസിഐ പറഞ്ഞു.
കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാൻ വന്ന മൂന്ന് പെൺകുട്ടികളും പ്രായപൂർത്തി ആയവരും രക്ഷിതാക്കളുടെ അറിവോടെയാണ് പെൺകുട്ടികളുടെ യാത്ര ചെയ്തെന്നു CBCI പറഞ്ഞു. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.