ഡല്‍ഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് സിജെപി. പാര്‍ട്ടി പ്രവര്‍ത്തകയുടെ പിതാവിന്റെ തല അടിച്ചുപൊട്ടിച്ച പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ സമരമാണ് പൊലീസ് നല്‍കിയ ഉറപ്പില്‍ സിജെപി അവസാനിപ്പിച്ചത്. 72 മണിക്കൂറിനുള്ളില്‍ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യാം, വധശ്രമത്തിന് കേസെടുക്കും, എസ്‍സി/എസ്‍ടി ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും എന്നിങ്ങനെയാണ് ഡല്‍ഹി പൊലീസിന്റെ ഉറപ്പ്. വൈകിട്ടെത്തി നടപടികള്‍ പരിശോധിക്കുമെന്ന് സിജെപി നേതാക്കളും വ്യക്തമാക്കി.
സിജെപി പ്രവര്‍ത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടുവെന്നും ഹിന്ദുത്വ 'ഇൻഫ്ലുവൻസർ' എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നടപടി ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്.
സ്വതന്ത്ര ഭരദ്വാജിന് എതിരെ കേസെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികൾ പരസ്യമായി പറയുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നു. എന്നിട്ടും നടപടിയില്ല. ഇക്കാര്യത്തിൽ ഡൽഹി പൊലീസ് മറുപടി പറയണമെന്നും ആവശ്യപ്പെട്ടാണ് സിജെപി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവർത്തകര്‍ പങ്കെടുത്തു.