

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പുകള്‍ ഇന്ത്യയില്‍ ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കും. 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം നവംബര്‍ പത്തിന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ഹാര്‍പ്പര്‍ കോളിന്‍സ് അറിയിച്ചു. നേരത്തെ, പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാറ്റാന്‍ സോണിയ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു പെന്‍ഗ്വിന്റെ പിന്മാറ്റം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിപ്പോര്‍ട്ടുകളെ പെന്‍ഗ്വിന്‍ ഹൗസ് തള്ളിയിരുന്നു. പിന്നാലെയാണ് ഹാര്‍പ്പര്‍ കോളിന്‍സ് പ്രസാധകരായി രംഗത്തെത്തിയത്.
സോണിയയുടെ വ്യക്തി, രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെട്ട അനുഭവക്കുറിപ്പുകള്‍ എന്ന നിലയിലാണ് പലരും 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' എന്നു പേരിട്ട പുസ്തകത്തെ നോക്കിക്കാണുന്നത്. ജീവിതത്തിലെ നിര്‍ണായക സംഭവങ്ങളും, രാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ നരേന്ദ്ര മോദി, ആര്‍എസ്‌എസ് എന്നിവയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ നീക്കണമെന്നാണ് പെന്‍ഗ്വിന്‍ ഹൗസ് ആവശ്യപ്പെട്ടത്. എന്നാല്‍, സോണിയ തയ്യാറായില്ല. സോണിയയും മന്‍മോഹന്‍ സിങ്ങും മോദിയെ കണ്ടതിനെക്കുറിച്ചുള്ള ഭാഗത്തും പെന്‍ഗ്വിന്‍ ഹൗസ് മാറ്റം ആവശ്യപ്പെട്ടിരുന്നു. അതും സോണിയ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എഡിറ്റോറിയല്‍ മാറ്റങ്ങള്‍ പുസ്തക രചയിതാവ് നിരസിച്ചതിനാല്‍, പ്രസിദ്ധീകരണത്തില്‍നിന്ന് പിന്മാറുന്നു എന്നാണ് പെന്‍ഗ്വിന്‍ ഹൗസ് അറിയിച്ചത്. വസ്തുതകള്‍ പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത് പ്രസാധകരുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. എഴുതിയവയുടെ വസ്തുതാ പരിശോധന നടത്തുന്നതും മാറ്റുന്നതുമൊക്കെ പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗവുമാണ്. എന്നാല്‍ രചയിതാവ് അത് നിരസിച്ചു. ഇതു സംബന്ധിച്ചു നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് പെന്‍ഗ്വിന്‍ ഹൗസ് അറിയിച്ചത്. അതേസമയം, ഇക്കാര്യത്തില്‍ സോണിയയോ രാഹുല്‍ ഗാന്ധിയോ പ്രതികരിച്ചിട്ടില്ല.
യുഎസ് ആസ്ഥാനമായുള്ള, പെൻഗ്വിന്റെ സഹസ്ഥാപനം ആൽഫ്രഡ് എ നോഫ് ആണ് രാജ്യാന്തര വിപണിയില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.