ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച നടന്ന ഞെട്ടിക്കുന്ന സ്ഫോടനത്തിന് പിന്നിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഡിസംബർ ആറിന് ബാബ്‌റി മസ്ജിദ് തകർത്തതിനെ ഓർമദിവസത്തിൽ ഡൽഹിയെ ആറ് ഇടങ്ങളിലായി സ്ഫോടനം നടത്താൻ ജെയ്ഷെ മുഹമ്മദ് ഭീകരർ പദ്ധതിയിട്ടിരുന്നു.
ഇതിൻ്റെ ഭാഗമായി തയ്യാറാക്കിയ ആറ് ഘട്ടങ്ങളുള്ള മാസ്റ്റർ പ്ലാനിൻ്റെ വിശദാംശങ്ങളും ദേശീയ അന്വേഷണ എജൻസി കണ്ടെത്തിയിട്ടുണ്ട്. 32 ഇടത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നോ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്. ഡൽഹി സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനും ശ്രമം തുടരുന്നുണ്ട്.
ഡൽഹിയിൽ ആസൂത്രണം ചെയ്ത ആറ് തുടർ സ്ഫോടനങ്ങൾ നടപ്പാക്കാനും അതിന് വേണ്ട സ്ഫോടക വസ്തുക്കൾ വിവിധ സ്ഥലങ്ങളിലേക്ക് നീക്കാനുമായി 32 പഴക്കം ചെന്ന കാറുകളാണ് ഭീകരർ വാങ്ങിക്കൂട്ടിയതെന്നാണ് വിവരം. നിരവധി ആളുകളിലൂടെ കടന്നുപോയ പഴക്കം ചെന്ന കാറുകളാണ് ഇവയെല്ലാം. അന്വേഷണ സംഘത്തെ വട്ടംചുറ്റിക്കാൻ വേണ്ടിയാണ് ഈ തരത്തിലുള്ള കാറുകൾ ഭീകരർ തെരഞ്ഞെടുത്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഐ20 കാറിന് പുറമെ മാരുതി സുസുക്കി ബ്രെസ്സ , മാരുതി സ്വിഫ്റ്റ് ഡിസയർ, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുൾപ്പെടെ 32 കാറുകൾ സ്ഫോടക വസ്തുക്കൾ കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതിൽ ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി ബ്രെസ്സ, മാരുതി സ്വിഫ്റ്റ് ഡിസയർ എന്നീ കാറുകൾ ഇതിനോടകം തന്നെ ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ കാറുകൾ കണ്ടെത്താൻ അന്വേഷണം വിപുലമായി തുടരുകയാണ്.
അതേസമയം, ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ആകെ മരണം പതിമൂന്നായി ഉയർന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ് ഡൽഹിയിലെ എൻഎൻജെപി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന മരിച്ചത്. ശരീരത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ ബിലാൽ എന്നയാളാണ് മരിച്ചത്.