NATIONAL

ഇ.ഡി സമൻസുകൾ അവഗണിച്ച കേസ്; അരവിന്ദ് കെജ്‌രിവാളിന് നോട്ടീസ് അയച്ച് ഹൈക്കോടതി

കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഇ.ഡി സമൻസുകൾ അവഗണിച്ച കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടീസ്. ഡൽഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് നടപടി. സിബിഐ കേസിൽ കെജ്‌രിവാളിനെ വിചാരണകോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്.

മുൻകൂർ നോട്ടിസ് നൽകിയിട്ടും കെജ്‌രിവാൾ ഹാജരായില്ലെന്ന് കേസ് പരിഗണിച്ച ശേഷം ജസ്റ്റിസ് സ്വരണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ‌‌‌കേസിലെ വാദം കേൾക്കൽ ഏപ്രിൽ 29ലേക്ക് മാറ്റിയതായും കോടതി വ്യക്തമാക്കി. സമൻസുകൾക്ക് മറുപടി നൽകാതെ അരവിന്ദ് കെജ്‌രിവാൾ മനഃപൂർവം അവ ലംഘിച്ചുവെന്നും നിസാരമായ എതിർപ്പുകൾ ഉന്നയിച്ച് അന്വേഷണത്തിൽ നിന്നും വിട്ടു നിന്നുവെന്നും ഇ.ഡി പറഞ്ഞു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടെ 2023ൽ മൂന്ന് തവണ കെജ്‌രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാൽ കെജ്‌രിവാൾ സമൻസ് മനഃപൂർവം ലംഘിച്ചുവെന്നും ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നതിന് പകരം എതിർപ്പുകൾ ഉന്നയിച്ച് വിട്ട് നിന്നുവെന്നും ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിലും മാർച്ചിലും രണ്ട് പരാതികൾ ഫയൽ ചെയ്തതായും ഇ.ഡി വ്യക്തമാക്കി.

അതേസമയം, ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും മാർച്ച് 15ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിബിഐ അപ്പീല്‍ ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ ബെഞ്ചില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, തെലങ്കാന മുന്‍മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത തുടങ്ങി കേസിലെ 23 പേരെയും ഡല്‍ഹി റൗസ് അവന്യൂ കോടതി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റവിമുക്തരാക്കിയിരുന്നു. അഴിമതിയ്ക്കായാണ് മദ്യനയമെന്ന സിബിഐ വാദം കോടതി തള്ളി. കുറ്റകരമായ ഗൂഢാലോചനയും തെളിയിക്കാനായില്ല. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നും കോടതി അന്ന് പറഞ്ഞിരുന്നു. അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശയും ചെയ്തിരുന്നു.

SCROLL FOR NEXT