പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ANI
NATIONAL

'പ്രധാന്‍, ക്രിമിനല്‍ മിനിസ്റ്റര്‍'; ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച്, യുവാക്കളുടെ ആവശ്യം നിറവേറ്റണമെന്ന് മോദിയോട് രാഹുല്‍

പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ ആക്രമണം രൂക്ഷമാക്കി രാഹുല്‍ ഗാന്ധി. ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണെന്ന് ആരോപിച്ച രാഹുല്‍ എത്രയും വേഗം പുറത്തുപോയേ തീരുവെന്നും അഭിപ്രായപ്പെട്ടു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്കൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. യുവാക്കളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രിയോടും രാഹുല്‍ ആവശ്യപ്പെട്ടു.

ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ വിദ്യാഭ്യാസ മന്ത്രിയാണ്, അദ്ദേഹത്തെ ഒഴിവാക്കണമെന്ന് രാഹുല്‍ പറഞ്ഞു. പ്രധാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകര്‍ച്ചയുടെ പ്രതീകമാണ്. പുറത്തുപോയേ മതിയാവൂ. ആയിരക്കണക്കിനാളുകള്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ കാരണം അദ്ദേഹമാണ്. പ്രധാന്‍ പുറത്തുപോയേ മതിയാവൂ. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദിയായ ആളെ പുറത്താക്കണം. വിദ്യാര്‍ഥികളെ ആക്രമിച്ച, വെടിയുതിര്‍ത്ത, ലാത്തി ചാര്‍ജ് നടത്തിയവര്‍ക്കെതിരെ നടപടി വേണം. ഈ സംവിധാനത്തിന്റെ ഓപ്പറേറ്ററായ നരേന്ദ്ര മോദി യുവാക്കളോട് മാപ്പു പറയണം. യുവാക്കളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ കണ്ണിൽ ഈയക്കട്ട തറച്ച് ഗുരുതരമായി പരിക്കേറ്റ സാഹിൽ എന്ന പത്തൊൻപതുകാരനൊപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. ദേശീയ പതാകയേന്തി സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടയിലാണ് സാഹിലിൻ്റെ കണ്ണിൽ പെല്ലറ്റ് തറച്ചതെന്ന് രാഹുല്‍ പറഞ്ഞു. സാഹിലിന്റെ വലതുകണ്ണിന്റെ കാഴ്ച തിരിച്ചുകിട്ടുമോ എന്ന കാര്യത്തിൽ ഡോക്ടർമാർ ഇതുവരെ ഉറപ്പ് നൽകിയിട്ടില്ല. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് ഹരിയാന സ്വദേശിയായ സാഹിലും വ്യക്തമാക്കി.

പെല്ലറ്റ് ആക്രമണം നടത്തിയിട്ടില്ലെന്ന പൊലീസിന്റെയും സര്‍ക്കാരിന്റെയും വാദങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ രാഹുല്‍ പൊളിച്ചടുക്കിയത്. പ്രധാൻ കാരണമാണ് തന്റെ സഹോദരങ്ങൾക്ക് പരിക്കേറ്റതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രധാന്‍ രാജിവച്ചു പുറത്തുപോയേ മതിയാവൂ എന്നും രാഹുല്‍ ആവര്‍ത്തിച്ചു.

SCROLL FOR NEXT