NATIONAL

കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകും; സിദ്ധരാമയ്യയുടെ രാജി ഉടന്‍?

സിദ്ധരാമയ്യയുടെ രാജി ഉടൻ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അധികാര മാറ്റമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് സിദ്ധരാമയ്യ ഒഴിയും. ഡി.കെ. ശിവകുമാര്‍ പുതിയ മുഖ്യമന്ത്രിയാകും. ഇതോടെ, മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്നാണ് സൂചന. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ സിദ്ധരാമയ്യയുടെ രാജി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഡി.കെ. ശിവകുമാറിന്റെ അവകാശവാദത്തിന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഐകകണ്‌ഠ്യേന പിന്തുണ നല്‍കിയെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും അതോടൊപ്പം ഡല്‍ഹി കേന്ദ്രീകരിച്ച് കൂടുതല്‍ വലിയൊരു ദേശീയ പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം.

ഈ ഓഫര്‍ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിദ്ധരാമയ്യ കേന്ദ്ര നേതൃത്വത്തോട് സമയം ചോദിച്ചിട്ടുണ്ട്. ഇതിനിടയില്‍, രാജ്യസഭയിലേക്കില്ലെന്ന് സിദ്ധരാമയ്യ അറിയിച്ചതായും വിവരങ്ങളുണ്ട്.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയിരുന്നു. ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് തീരുമാനമായത് എന്നാണ് വിവരം. പക്ഷെ, മുഖ്യമന്ത്രി മാറ്റം ഉണ്ടാകില്ലെന്നാണ് അല്‍പം മുമ്പ് വരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ചകളാണ് നടന്നതെന്നും മുഖ്യമന്ത്രി മാറ്റം വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ണാടകയിലെ നേതൃത്വ തര്‍ക്കം സജീവമായി തുടരുകയാണ്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മാറി മാറി മുഖ്യമന്ത്രി പദവി നല്‍കാമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ഡി.കെ. ശിവകുമാര്‍ പക്ഷത്തിന്റെ വാദം.

ശിവകുമാര്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹനായിരുന്നു. എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി പദവി നല്‍കാമെന്ന ഉറപ്പിന്മേല്‍ മാത്രമാണ് അദ്ദേഹം സിദ്ധരാമയ്യയുടെ കീഴില്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ന്യൂനപക്ഷങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍ എന്നിവരടങ്ങുന്ന 'അഹിന്ദ' കൂട്ടായ്മയ്ക്കിടയില്‍ സിദ്ധരാമയ്യയ്ക്കുള്ള സ്വാധീനം കണക്കിലെടുത്ത്, നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി വിമുഖത കാട്ടിയിരുന്നു. 2023-ല്‍ പരമ്പരാഗത വൊക്കലിഗ-ലിംഗായത്ത് ജാതി സമവാക്യങ്ങളെ മറികടന്ന് കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചത് ഈ അഹിന്ദ കൂട്ടായ്മയായിരുന്നു.

സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ കഴിഞ്ഞ നവംബര്‍ മുതല്‍ മാറ്റം വേണമെന്ന ആവശ്യവും ഒരു വശത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍, അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന തിരിച്ചടി ഭയന്ന് മാറ്റങ്ങള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റാം എന്ന നിലപാടിലാണ് ഡി.കെ. പക്ഷം.

SCROLL FOR NEXT