ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്‌നാട്ടിൽ ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ എന്ന ചോദ്യം ഉയർന്നുവരുന്നതിനിടെയാണ് ഡിഎംകെ നീക്കം. സംസ്ഥാനത്തെ ചെറിയ പാർട്ടികളുടെ ഒരു നിര കൂടി ഡിഎംകെയിലേയ്ക്ക് കൂട്ടിച്ചേർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിലവിൽ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വിശാലമായ സഖ്യങ്ങളിലൊന്നാണ് ഡിഎംകെ.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പും 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളും ഉൾപ്പെടെ തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം ഇത്തവണ കൂടുതൽ കരുത്തോടെ മുന്നോട്ട് നീങ്ങേണ്ട സാഹചര്യമാണ് നേരിടുന്നത്. ഇക്കഴിഞ്ഞ ഘട്ടങ്ങളിൽ ഒന്നും തന്നെ ഇല്ലാതിരുന്ന തരത്തിൽ വെല്ലുവിളി ഉയർത്തുകയാണ് ടിവികെ എന്നാണ് റിപ്പോർട്ടുകൾ. വിജയ്‌യുടെ താരപരിവേഷവും, തമിഴ്നാടിന്റെ താരാരാധനയുടെ പാരമ്പര്യവുമെല്ലാം ടിവികെയെ പിന്തുണയക്കുമോ എന്നതും കണ്ടറിയണം.
കമൽ ഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം), ദേശീയ മുർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ), സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) തുടങ്ങിയ ചെറിയ സംഘടനകൾ ഉൾപ്പെടെ ഏകദേശം 21 പാർട്ടികളുമായുള്ള സഖ്യത്തിലാണ് ഡിഎംകെ ഇപ്പോൾ. തമിഴ്നാടിന്റെ രാഷട്രീയ ചരിത്രം വച്ച് നോക്കിയാൽ 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഡിഎംകെയ്ക്ക് നിർണായകമാണ്.
നടൻ വിജയ് യുടെ പാർട്ടിയായ തമിഴക വെട്രികഴകം കൂടി ഭാഗമാകുന്ന തെരഞ്ഞെടുപ്പായതുകൊണ്ട് തന്നെ ഇത്തവണ തമിഴ്നാട്ടിൽ പോരാട്ടം കനക്കും. സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് യുവാക്കൾക്കും സ്ത്രീകൾക്കും ഇടയിൽ, വിജയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്, ആരാധകരുടെ സ്നേഹം വോട്ടായി മാറുന്നത് തമിഴ്നാട്ടിൽ ഒരു പുതിയ കാര്യമല്ല. "അദ്ദേഹത്തിന് ഒരു അവസരം നൽകൂ" എന്ന മുറവിളിയും ചില ഭാഗത്ത് ഉയരുന്നുണ്ട്.
ഡിഎംകെയെ തന്റെ "രാഷ്ട്രീയ എതിരാളി" എന്നും ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) തന്റെ "പ്രത്യയശാസ്ത്ര എതിരാളി" എന്നും വിജയ് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും അത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും രാഷ്ട്രീയ പുനഃക്രമീകരണങ്ങളിലും എത്രകണ്ട് സ്വാധീനിക്കുമെന്ന് കണ്ടറിയണം. ഡിഎംകെയെ നേരിടാൻ ടിവികെ- എഐഎഡിഎംകെ വഴി എൻഡിഎയുടെ ഭാഗമാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.