Source: X
NATIONAL

ബെംഗളൂരുവിൽ ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ, എട്ടു വയസുകാരൻ മകൻ കുത്തേറ്റ് അത്യാസന്ന നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹോന്നെവറാണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ അപ്പാർട്ട്മെന്റിനുള്ളിൽ 45 വയസ്സുള്ള അനസ്തേഷ്യോളജിസ്റ്റിനെയും 8 എട്ട് വയസുള്ള മകനെ കുത്തേറ്റ നിലയിൽ കണ്ടെത്തി. ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹോന്നെവറാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ഭാര്യയും നേത്രരോഗവിദഗ്ദ്ധയുമായ ഡോ. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ് ഗുരുതരാവസ്ഥയിലുള്ള ഇവരുടെ മകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസിൻ്റെ പ്രാഥമിക നിഗമനം അനുസരിച്ച് കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇവർ മൂന്നുപേർ മാത്രമേ അപ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്നുള്ളൂ. വളരെ സുരക്ഷിതമായ റെസിഡൻഷ്യൽ കോംപ്ലക്സായതിനാൽ തന്നെ പുറത്തു നിന്നും ആരും ഉള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് പൊലീസിൻ്റെ നിഗമനം.

ഡോ. കിരണിൻ്റെ ബന്ധുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിട്ടും നടക്കാതിരുന്നതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇവരോട് കിരൺ വിശ്രമിക്കുകയാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്. എന്നാൽ തുടർന്നും വൈകുന്നേരം വരെ അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കിരണിനെ കണ്ടെത്തിയത്. വീടിനുള്ളിൽ തന്നെ കുത്തേറ്റ് പരിക്കേറ്റ നിലയിൽ കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

പൊലീസ് എത്തുമ്പോൾ അത്യാസന്ന നിലയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രിയങ്ക പരസ്പര വിരുദ്ധവും അസാധാരണവുമായ പ്രസ്താവനകളാണ് നടത്തുന്നതെന്നും ഹുബ്ബള്ളി-ധർവാഡ് പൊലീസ് കമ്മീഷണർ അറിയിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇരു കുടുംബങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയൽക്കാരുമായി എന്തെങ്കിലും സംഘർഷം ഉണ്ടായതായി സൂചനയില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കും കൂടുതൽ അന്വേഷണത്തിനും ശേഷം കൊലപാതകത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. പ്രിയങ്കയാണ് കൊലപാതകത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും പൊലീസ് അവരുടെ പങ്കാളിത്തം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

SCROLL FOR NEXT