ഡൽഹി; കേന്ദ്ര മന്ത്രി വിമനയാത്ര നടത്തുന്നതിൽ കൗതുകമൊന്നുമില്ല. പക്ഷെ മന്ത്രി യാത്രക്കാരനായെത്തുന്ന വിമാനത്തിൽ സഹപൈലറ്റായി എംപിയാണ് എത്തുന്നതെങ്കിൽ അതിൽ അൽപ്പം കൗതുകം കാണാം. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കുവച്ച യാത്രാനുഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പാറ്റ്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയെക്കുറിച്ചാണ് മന്ത്രിയുടെ വാക്കുകൾ.
യാത്ര ചെയ്ത വിമാനത്തിലെ സഹ പൈലറ്റാണ് കേന്ദ്രമന്ത്രിയെ ഏറെ സന്തോഷിപ്പിച്ചത്. ബിജെപി എം പി രാജീവ് പ്രതാപ് റൂഡി ആയിരുന്നു ആ പൈലറ്റ്. 'രാജീവ് ജി, ഇന്ന് നിങ്ങള്‍ ഞങ്ങളുടെ ഹൃദയം കീഴടക്കി. പാറ്റ്നയിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്നത്തെ വിമാനയാത്ര എനിക്ക് അവിസ്മരണീയമായിരുന്നു, കാരണം ഈ വിമാനത്തിന്റെ സഹ-ക്യാപ്റ്റന്‍ എന്റെ പ്രിയ സുഹൃത്തും മുതിര്‍ന്ന രാഷ്ട്രീയക്കാരനും ഛപ്ര എംപിയുമായ ശ്രീ രാജീവ് പ്രതാപ് റൂഡി ജി ആയിരുന്നു,' ചൗഹാന്‍ എക്സില്‍ കുറിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിന്റെ ചിത്രവും ചൗഹാന്‍ പങ്കുവെച്ചിട്ടുണ്ട്.
"ഇന്ന് പട്നയ്ക്ക് ചുറ്റും മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നു, ഇന്നലെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ഈ മേഘങ്ങള്‍ക്കും നേരിയ മഴയ്ക്കും ഇടയിലൂടെ നമ്മള്‍ ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. യാത്രാമധ്യേ നമ്മള്‍ വാരണാസിക്ക് മുകളിലൂടെ കടന്നുപോകും. തുടര്‍ന്ന്, പ്രയാഗ്രാജ് ഇടതുവശത്തും ലഖ്നൗ വലതുവശത്തും കാണാനാകും. ഗംഗ, യമുന നദികളുടെ കാഴ്ചകള്‍ കണ്ടുകൊണ്ട് നമ്മള്‍ ഡല്‍ഹിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കും. ലാന്‍ഡിങ് സമയത്ത് മേഘങ്ങള്‍ ഇല്ലെങ്കില്‍, നോയിഡയിലെ ഉയര്‍ന്ന കെട്ടിടങ്ങളിലെ വെളിച്ചവും നമുക്ക് കാണാന്‍ സാധിക്കും."
യാത്രയിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വിശദീകരിക്കാനുള്ള റൂഡിയുടെ ശൈലിയേയും ചൗഹാൻ പ്രശംസിച്ചു. തിരക്കേറിയ ജീവിതത്തിൽ സ്വന്തം കഴിവുകള്‍ക്ക് സമയം കണ്ടെത്തുന്ന റൂഡിയെപ്പോലുള്ള ആളുകള്‍ വിരളമാണെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. നിരവധിപ്പേരാണ് കേന്ദ്രമന്ത്രിയുടെ പോസ്റ്റിനോട് പ്രതികരിച്ചത്.