മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. മുംബൈയിലെ തങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേന. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കിംഗ് മേക്കറായി ഉയര്‍ന്നുവന്നതിനു പിന്നാലെയാണ് ഏക്‌നാഥ് ഷിന്‍ഡേയുടെ നീക്കം.
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണം മഹായുതി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഷിന്‍ഡേയുടെ നിര്‍ണായക നീക്കം. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഷിൻഡേയുടെ നീക്കത്തിനു പിന്നിലുള്ളതെന്നാണ് സൂചന.
ബിഎംസി തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന അടക്കമുള്ള എന്‍ഡിഎ തൂത്തുവാരിയിരുന്നു. 227 സീറ്റില്‍ 118 സീറ്റുകളിലാണ് ജയിച്ചത്. 89 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയും ആയി.
മറുവശത്ത്, ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും ചേര്‍ന്ന സഖ്യം 72 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 24 സീറ്റുകള്‍ നേടി. ഈ രണ്ട് വിഭാഗവും ഒന്നിച്ചാല്‍ 96 സീറ്റുകളാകും. എട്ട് അംഗങ്ങളെ കൂടെ ചേര്‍ത്താല്‍ ബിഎംസിയുടെ അധികാരം പിടിച്ചെടുക്കാനാകും. ശിവസേന ഷിന്‍ഡെ പക്ഷത്ത് നിന്ന് കൗണ്‍സിലര്‍മാരെ എത്തിച്ചാല്‍ ഭരണം ഉറപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് റിസോര്‍ട്ട് നീക്കം.
കൂടാതെ, മേയര്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഷിന്‍ഡേ വിഭാഗം. ബിജെപിയുമായുള്ള വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാനുള്ള തന്ത്രമായും ഷിന്‍ഡെയുടെ നീക്കത്തെ കാണാം.