NATIONAL

"പാക് ഭീകരന്‍ ഹാഫീസ് സയീദിനെ കണ്ടതിന് മന്‍മോഹന്‍ സിങ് നന്ദി പറഞ്ഞു; വാജ്പേയിയുമായും കൂടിക്കാഴ്ച നടത്തി"; ഗുരുതര വെളിപ്പെടുത്തലുമായി യാസിൻ മാലിക്

യാസിന്‍ മാലിക് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ മുൻ കമാന്‍ഡര്‍-ഇന്‍-ചീഫ് യാസീന്‍ മാലിക്. 2006ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് ശേഷം മൻമോഹൻ സിങ് തന്നോട് നന്ദി പറഞ്ഞുവെന്ന് യാസിന്‍ മാലിക് പറ‍ഞ്ഞു. ഭീകരവാദത്തിന് ധനസഹായം നല്‍കിയ കേസില്‍ നിലവില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യാസിന്‍ മാലിക് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തൽ.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് 2006ൽ പാക് ഭീകരന്‍ ഹാഫിസ് സയീദിനെ കണ്ടതെന്നും യാസിന്‍ മാലിക് പറയുന്നു. 2005ൽ കശ്മീരിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് പാകിസ്ഥാൻ സന്ദർശിക്കുന്നതിന് മുമ്പ് അന്നത്തെ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ വി.കെ. ജോഷി തന്നെ ഡൽഹിയിൽ വച്ച് കണ്ടിരുന്നു. പാകിസ്ഥാൻ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, ഹാഫിസ് സയീദ് ഉൾപ്പെടെ ഭീകരവാദികളുമായും ഇടപഴകാനും മൻമോഹൻ സിങ്ങിൻ്റെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും ജോഷി അഭ്യർഥിച്ചു. ഭീകരവാദി നേതാക്കളെക്കൂടി ഉൾപ്പെടുത്തിയില്ലെങ്കിൽ പാകിസ്ഥാനുമായുള്ള ചർച്ച അർഥവത്താവില്ലെന്ന് ജോഷി പറഞ്ഞു. ഈ അഭ്യർഥന മാനിച്ച്, പാകിസ്ഥാനിൽ നടക്കുന്ന ഒരു ചടങ്ങിൽ വച്ച് സയീദിനെയും യുണൈറ്റഡ് ജിഹാദ് കൗൺസിലിലെ മറ്റ് നേതാക്കളെയും കാണാൻ താൻ സമ്മതിച്ചതായും യാസിന്‍ മാലിക് പറഞ്ഞു.

"ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഐബിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കാര്യങ്ങൾ പ്രധാനമന്ത്രിയോട് നേരിട്ട് വിശദീകരിക്കാൻ തന്നോട് ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ വി.കെ. ജോഷി ആവശ്യപ്പെട്ടു. അന്ന് വൈകുന്നേരം തലസ്ഥാനത്ത് വെച്ച് അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ സാന്നിധ്യത്തിലാണ് മൻമോഹൻ സിങ്ങിനെ കണ്ടത്. പാകിസ്ഥാനിലെ ഏറ്റവും സങ്കീർണമായ ഘടകങ്ങളുമായി പോലും ചർച്ച നടത്താൻ കാണിച്ച പരിശ്രമത്തിനും ക്ഷമയ്ക്കും സിങ് വ്യക്തിപരമായി നന്ദി പറഞ്ഞു, കശ്മീരിലെ അഹിംസാ പ്രസ്ഥാനത്തിന്റെ പിതാവായാണ് തന്നെ കണക്കാക്കുന്നതെന്നും സിങ് പറഞ്ഞു", യാസിന്‍ മാലിക് അവകാശപ്പെട്ടു.

1994ൽ ജയിൽ മോചിതനായതിന് പിന്നാലെ, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ കണ്ടതായും യാസിന്‍ മാലിക് അവകാശപ്പെട്ടു. 1995ല്‍ പ്രതിപക്ഷ നേതാവായിരിക്കെയാണ് അടല്‍ ബിഹാരി വാജ്പേയിയെ ആദ്യമായി കണ്ടത്. സോണിയ ഗാന്ധി, പി. ചിദംബരം, ഐ.കെ. ഗുജ്‌റാൾ, രാജേഷ് പൈലറ്റ് എന്നിവരുൾപ്പെടെ നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും അദ്ദേഹം സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.

"1990ൽ എന്റെ അറസ്റ്റിനുശേഷം, വി.പി. സിങ്, ചന്ദ്രശേഖർ, പി.വി. നരസിംഹ റാവു, എച്ച്.ഡി. ദേവഗൗഡ, ഇന്ദർ കുമാർ ഗുജ്‌റാൾ, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് സർക്കാരുകളിൽ ഞാൻ സജീവമായി ഇടപെട്ടു. കശ്മീരി വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് രാജ്യത്തിനകത്ത് വേദി ഒരുക്കി നൽകി. അധികാരത്തിലിരിക്കുന്ന ഈ സർക്കാരുകൾ എന്നെ വീണ്ടും വീണ്ടും സജീവമായി സ്വാധീനിക്കുകയും അന്താരാഷ്ട്ര വേദികളിൽ സംസാരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT