Source: ANI
NATIONAL

ഗോവയിലെ നിശാക്ലബ്ബിൽ ഉണ്ടായ തീപിടിത്തം; ഉടമകൾക്കെതിരെ കേസ്, സർപഞ്ച് അറസ്റ്റിൽ

സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു

Author : ന്യൂസ് ഡെസ്ക്

ഗോവയിൽ 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബിലെ തീപിടിത്തത്തെ തുടർന്ന് ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നൈറ്റ്ക്ലബ്ബിൻ്റെ ഉടമകൾ, മാനേജർ, പരിപാടിയുടെ സംഘാടകർ എന്നിവർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നൈറ്റ്ക്ലബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സ്ഥാപനത്തിന് ലൈസൻസ് നൽകിയ അർപോറ-നാഗോവ പഞ്ചായത്തിലെ സർപഞ്ച് റോഷൻ റെഡ്ഗറെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അധികൃതർ കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു . സ്ഥാപനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ എന്തെങ്കിലും വീഴ്ചകൾ വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ അർധരാത്രി കഴിഞ്ഞതോടെയായിരുന്നു നിശാക്ലബിൽ തീപിടിത്തമുണ്ടായത്. മരിച്ചവരിൽ നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ശേഷിക്കുന്ന ഏഴ് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ക്ലബ് അനുവാദമില്ലാതെ പണിതതിനെ തുടർന്ന് പഞ്ചായത്ത് ക്ലബിന് പൊളിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് പഞ്ചായത്ത് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ആ ഉത്തരവ് സ്റ്റേ ചെയ്തതായും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സർപഞ്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് അഞ്ജുന പൊലീസ് സ്റ്റേഷനിൽ സ്ഥിതിഗതികൾ സംഘർഷഭരിതമായി. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നിരവധി ആളുകൾ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.

തീപിടിത്തത്തെ തുടർന്ന് ഗോവ മുഖ്യന്ത്രി പ്രമോദ് സാവന്തിനും ഗവൺമെൻ്റിനുമെതിരെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

SCROLL FOR NEXT