NATIONAL

യുപിയില്‍ വീട്ടില്‍ കണ്ടെത്തിയ സ്ത്രീയുടെ അസ്ഥികൂടത്തിന് നാല് മാസം പഴക്കം, ദുര്‍ഗന്ധം ഒഴിവാക്കാന്‍ പെര്‍ഫ്യൂം ഉപയോഗിച്ച് പിതാവ്; ദുരൂഹത

കുടുംബക്കാര്‍ വീണ്ടും ചോദ്യം ചെയ്തതോടെയാണ് മകള്‍ മരിച്ചെന്നും മൃതദേഹം ഇപ്പോഴും വീട്ടില്‍ തന്നെയുണ്ടെന്നും ഇയാള്‍ പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

മീററ്റ്: ഉത്തര്‍പ്രദേശില്‍ വീടിനകത്ത് യുവതിയുടെ അസ്ഥികൂടം കണ്ടെത്തി. മരിച്ച് നാല് മാസത്തിന് ശേഷമാണ് പ്രിയങ്കയെന്ന 34കാരിയുടെ മൃതശരീരം വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തുന്നത്. മൃതശരീരം അഴുകി അസ്ഥികൂടമായി തുടങ്ങിയിരുന്നു.

പിതാവ് ഉദയ് ഭാന്‍ വിശ്വാസിനൊപ്പമായിരുന്നു പ്രിയങ്ക താമസിച്ചിരുന്നത്. ബന്ധുക്കള്‍ പറയുന്നതനുസരിച്ച് നാല് മാസത്തോളമായി വീട് പൂട്ടിക്കിടക്കുയായിരുന്നു. ഈ സമയം പിതാവിനെയും മകളെയും ആരെയും കണ്ടിരുന്നില്ല. പിന്നാലെ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കൊടുവില്‍ ബന്ധുക്കള്‍ ബീഗം ബാഗിലെ ഒരു ചായക്കടയില്‍ വച്ച് പിതാവിനെ കണ്ടുപിടിക്കുകയായിരുന്നു.

ചോദ്യം ചെയ്തപ്പോള്‍ ഇയാൾ ആദ്യം പറഞ്ഞത് മകള്‍ ഡെറാഡൂണിലെ ഒരു ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടുകൊണ്ട് കഴിയുകയാണെന്നാണ്. കുടുംബക്കാര്‍ വീണ്ടും ചോദ്യം ചെയ്തതോടെയാണ് മകള്‍ മരിച്ചെന്നും മൃതദേഹം ഇപ്പോഴും വീട്ടില്‍ തന്നെയുണ്ടെന്നും ഇയാള്‍ പറയുന്നത്.

ഉടന്‍ തന്നെ പൊലീസ് വീട്ടില്‍ എത്തുകയും വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടക്കു്കയും ചെയ്തു. വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. വീട് നിറയെ പഴയ പത്രങ്ങളും വസ്തുക്കളും കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ്. മണം പുറത്തുവരാതിരിക്കാന്‍ പെര്‍ഫ്യൂം അടിച്ചിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.

പെണ്‍കുട്ടി മരിച്ച ശേഷം രണ്ടോ മൂന്നോ ദിവസം ഇയാള്‍ മൃതദേഹത്തോടൊപ്പം തന്നെ ആ വീട്ടില്‍ കഴിഞ്ഞിരുന്നെന്നും ഈ കുടുംബത്തോട് അധികം ആരും ഇടപഴകിയിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു. അതേസമയം പ്രിയങ്കയ്ക്ക് ഇടയ്ക്കിടയ്ക്ക് അസുഖങ്ങള്‍ വരുമായിരുന്നുവെന്നും ആശുപത്രിയില്‍ പോകുമായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.

പ്രിയങ്ക ഏറെ നാളായി അസുഖബാധിതയായിരുന്നുവെന്നും മാനസികാരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായും പ്രിയങ്ക പറയുന്നു. പ്രിയങ്കയുടെ അമ്മയും സമാന സാഹചര്യത്തിലാണ് 2013ല്‍ മരണപ്പെടുന്നതെന്നും ശേഷം പിതാവും മകളും ഡിപ്രഷനിലൂടെയാണ് കടന്നു പോകുന്നതെന്നും കുടുംബം പറഞ്ഞു. അതേസമയം സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT