പ്രശാന്ത് കിഷോർ Source; Social Media
NATIONAL

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി; പ്രശാന്ത് കിഷോറിന് ചരിത്രജയം

10,436 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയെ പ്രശാന്ത് കിഷോർ തറപറ്റിച്ചത്.

Author : ന്യൂസ് ഡെസ്ക്

പട്ന: ബിജെപിക്ക് തിരിച്ചടി നൽകി ബിഹാറിലെ ബങ്കിപുർ ഉപതെരഞ്ഞെടുപ്പിൽ ജന സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് ചരിത്രജയം. 10,436 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയെ പ്രശാന്ത് കിഷോർ തറപറ്റിച്ചത്. 31 റൗണ്ട് നീണ്ട വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ പ്രശാന്ത് കിഷോർ തന്നെ മുന്നിലായിരുന്നു.

25, 277 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിൻഹ നേടിയത്. ആർജെഡി സ്ഥാനാർഥി രേഖാ ഗുപ്ത 9316 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പ് ആയതിനാൽ തന്നെ ഈ തെരഞ്ഞെടുപ്പ്ഫലം ബിജെപിക്ക് ഏറെ നിർണായകമായിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ യുവാക്കൾ പ്രശാന്ത് കിഷോറിന് അനുകൂല നിലപാട് എടുത്തതാണ് ഗംഭീര വിജയം സമ്മാനിച്ചത്. 30 വർഷമായിട്ട് ബിജെപിയുടെ ഉറച്ച കോട്ടയായിട്ടാണ് ബങ്കിപുർ മണ്ഡലം അറിയപ്പെട്ടിരുന്നത്. ഇതുവരെ ഒരു ബിജെപി സ്ഥാനാർഥിയും ഇവിടെ നിന്ന് പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രമാണ് പ്രശാന്ത് കിഷോർ തിരുത്തി കുറിച്ചത്.

ബിജെപി നേതാവ് നിതിൻ നബിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് ഈ മണ്ഡലത്തിലെ ജയം ജീവൻമരണ പോരാട്ടമായിരുന്നു. നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

SCROLL FOR NEXT