ചെന്നൈ: നേതാക്കളുടെ രാജിയും കുതിരക്കച്ചവട ആരോപണവും പൊടിപൊടിക്കുകയാണ് തമിഴ്നാട്ടിൽ. വിജയ് സർക്കാരിനെ താഴെയിറക്കാൻ കുതിരക്കച്ചവടമെന്ന ആരോപണവുമായി ടിവികെയും മറുപടിയുമായി ഡിഎംകെയും രംഗത്തെത്തി. 35 കോടി വാഗ്ദാനം ചെയ്‌തെന്ന ടിവികെ എൽഎൽഎ ഇളയരാജയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിലായി. എന്നാൽ രണ്ടു എംഎൽഎമാരെ ടിവികെയാണ് സമീപിച്ചതെന്നും രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം മുന്നോട്ടുവച്ചതായും ഡിഎംകെ ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതിനിടെ എഐഎഡിഎംകെവിട്ട മുൻമന്ത്രിമാർ അടക്കമുള്ള നേതാക്കൾ നാളെ ടിവികെയിൽ ചേരും.
വിജയ് സർക്കാരിനെ വീഴ്ത്താൻ 15 എംഎൽഎമാരെ രാഷ്ട്രീയ എതിരാളികൾ സമീപിച്ചുവെന്ന ആരോപണവുമായി ഭരണകക്ഷിയായ ടിവികെയാണ് രംഗത്തുവന്നത് . ഉത്തങ്കരെ എംഎൽഎ ഇളയരാജയാണ് പരാതിക്കാരൻ.തമിഴ്നാട് സ്പീക്കർ ജെസിഡി പ്രഭാകറിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തിരുനാവാക്കരശ് എന്നയാൾ സമീപിച്ചുവെന്നാണ് ഇളയ രാജയുടെ പരാതിയിൽ പറയുന്നത്. അന്വേഷണത്തിൽ തിരുനാവാക്കരശ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിയുമായി ബന്ധമുള്ളവരാണ് ഇവരെന്നും പൊലീസ് പറയുന്നു.
എന്നാൽ വിജയ് യും എംഡിഎംകെ തലവൻ വൈകോയും ചേർന്ന് പാർട്ടി എംഎൽഎമാരെ അടർത്തി മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഡിഎംകെയ്ക്ക്. ഉദയസൂര്യൻ ചിഹ്നത്തിൽ വിജയിച്ച എംഡിഎംകെ എംഎൽഎമാരെയാണ് ടിവികെ സമീപിച്ചതെന്ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർഎസ് ഭാരതി ആരോപിച്ചു. എംഎൽഎ സ്ഥാനം രാജിവച്ചു വീണ്ടും ഉപതെരെഞ്ഞെടുപ്പിനെ നേരിടണമെന്നും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാകുമെന്നുമായിരുന്നു വാഗ്ദാനം. വാഗ്ദാനം നിരസിച്ച രണ്ടു എംഎൽഎമാരും ഡിഎംകെയ്ക്ക് ഒപ്പം നില്കുമെന്ന നിലപാട് സ്വീകരിച്ചതായും ഭാരതി പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്ത വിജയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ഭാരതി ഗവർണർക്ക് കത്ത് നൽകി. അതിനിടെ അണ്ണാഡിഎംകെയിൽ നിന്ന് രാജിവച്ച അഞ്ചു മുൻ മന്ത്രിമാരും 15 മുൻ എംഎൽഎമാരും ടിവികെയിൽ ചേരും.
എൽഎൽഎ സ്ഥാനം നേരത്തെ രാജിവച്ച സി വിജയഭാസ്കർ ,എംആർ വിജയഭാസ്കർ , ഇന്ന് പാർട്ടി വിട്ട എം എസ് എം ആനന്ദൻ തുടങ്ങിയവരാണ് ടിവികെയിൽ ചേരുന്ന മുൻ മന്ത്രിമാർ. നാളെ മാമ്മല്ലപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ആധവ് അർജുന അംഗത്വം നൽകും. കൊഴിഞ്ഞുപോക്കിന് പുറമെ നേതൃത്വത്തിലെ കടുത്തഭിന്നത എഐഎഡിഎംകെയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്. പാർട്ടി വനിതാ വിഭാഗം ഭാരവാഹി യോഗത്തിൽ നിന്ന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ എസ്പി വേലുമണിയും നത്തം വിശ്വനാഥനും വിട്ടുനിന്നു. പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമെങ്കിലും ഇക്കാര്യം എസ്പി വേലുമണി നിഷേധിച്ചു.