NATIONAL

പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ശക്തി പ്രകടനം നടത്താൻ ഇന്ത്യൻ വ്യോമസേന; വ്യോമാഭ്യാസം ഡിസംബർ 10, 11 തീയതികളിൽ

പാകിസ്ഥാൻ വ്യേമാതിർത്തിക്ക് തൊട്ടടുത്ത്, അറബിക്കടലിനു മുകളിലായാണ് വമ്പൻ വ്യോമാഭ്യാസം നടത്തുക

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഡിസംബർ 10, 11 തീയതികളിൽ വ്യോമാഭ്യാസം നടത്തുമെന്ന് ഇന്ത്യൻ വ്യോമസേന. പാകിസ്ഥാൻ വ്യേമാതിർത്തിക്ക് തൊട്ടടുത്ത്, അറബിക്കടലിനു മുകളിലായാണ് വമ്പൻ വ്യോമാഭ്യാസം നടത്തുക. കറാച്ചിയിൽ നിന്ന് വെറും 200 നോട്ടിക്കൽ മൈലും പാകിസ്ഥാൻ നിയന്ത്രിത വ്യോമാതിർത്തിയിൽ നിന്ന് ഏകദേശം 70 നോട്ടിക്കൽ മൈൽ മാത്രം അകലെയുമാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത്.

തന്ത്രപരമായി അതീവ സുപ്രധാനമായ ഈ മേഖലയിൽ ഇന്ത്യയുടെ വ്യോമശേഷി വ്യക്തമായി പ്രദർശിപ്പിക്കാനുള്ള തീരുമാനമാണ് ഇന്ത്യൻ വ്യോമസേന കൈക്കൊണ്ടിരിക്കുന്നത്. പ്രതിരോധവും വ്യാപാര മാർഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഈ അഭ്യാസം.

യുദ്ധസാഹചര്യങ്ങൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, ശത്രുക്കളുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കൽ തുടങ്ങിയ വിവിധ സാഹചര്യങ്ങൾ ഉൾപ്പെടുത്തിയാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. സുഖോയ് 30 എംകെഐ, റഫാൽ, ജാഗ്വർ തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങൾ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാന്റെ തീരദേശ വ്യോമാതിർത്തിക്ക് ഇത്രയധികം സമീപത്ത് ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസങ്ങളിൽ ഒന്നാകും ഇത്. പ്രദേശത്തെ സുരക്ഷാ സന്തുലനം വ്യക്തമാക്കുന്നതോടൊപ്പം സമുദ്രാതിർത്തിയിലെ ഇന്ത്യൻ നിയന്ത്രണം ശക്തമായി ഉറപ്പിക്കുന്ന സന്ദേശം കൂടിയാകും ഈ വ്യോമാഭ്യാസം നൽകുകയെന്നാണ് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

SCROLL FOR NEXT