ഇമിഗ്രേഷൻ പരിശോധന നടത്താതെ ഇറ്റാലിയൻ പൗരന്മാർ ഡൽഹിയിൽ നിന്ന് മടങ്ങി 
NATIONAL

ഗുരുതര സുരക്ഷാ വീഴ്ച, ഇമിഗ്രേഷൻ പരിശോധന നടത്താതെ ഇറ്റാലിയൻ പൗരന്മാർ ഡൽഹിയിൽ നിന്ന് മടങ്ങി; എയർ ഇന്ത്യയ്ക്ക് നോട്ടീസ്

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്ച. ഇമിഗ്രേഷൻ പരിശോധന നടത്താതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ട്. സുരക്ഷാവീഴ്ചയിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സെപ്റ്റംബർ 4-ന് പുലർച്ചെയായിരുന്നു രാജ്യാന്തര വിമാനത്താവളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് എയർ ഇന്ത്യ സിഇഒയോട് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറ്റാലിയൻ പൗരന്മാരായ മൂന്ന് യാത്രക്കാർ സെപ്റ്റംബർ 4-ന് പുലർച്ചെ 12.50-ഓടെ അമൃത്സറിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആഭ്യന്തര കണക്റ്റിങ് ഫ്ലൈറ്റിലാണ് ഡൽഹിയിലെത്തിയത്. അമൃത്സറിൽ വെച്ച് ഇവർക്ക് ആഭ്യന്തര ബോർഡിങ് പാസുകൾക്ക് പുറമേ മ്യൂണിക്കിലേക്കുള്ള അന്താരാഷ്ട്ര ബോർഡിങ് പാസുകളും നൽകിയിരുന്നു.

ഡൽഹിയിലെത്തിയ ഇവരെ ആഭ്യന്തര യാത്രക്കാരുടെ വഴിയിൽ നിന്ന് മാറ്റി ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് തിരിച്ചുവിടേണ്ടതായിരുന്നു. എന്നാൽ എയർ ഇന്ത്യയുടെ ഹബ് ആൻഡ് സ്പോക്സ് വിധാനത്തിലെ പാളിച്ച കാരണം ഇവരെ നേരിട്ട് 39-ാം നമ്പർ അന്താരാഷ്ട്ര ഗേറ്റിലേക്ക് എത്തിച്ചു. അവിടെ നിന്ന് പുലർച്ചെ 1.45-ഓടെ ലുഫ്താൻസ LH-763 വിമാനത്തിൽ കയറി ഇവർ ഇമിഗ്രേഷൻ പരിശോധനയോ പാസ്‌പോർട്ട് സ്റ്റാമ്പിങ്ങോ കൂടാതെ മ്യൂണിക്കിലേക്ക് പറക്കുകയായിരുന്നു.

ഇതിലൂടെ എയർ ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസ് മാനദണ്ഡങ്ങളിലെ അഞ്ച് പ്രധാന വ്യവസ്ഥകളുടെ ലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രാലയം ചൂണ്ടിക്കാട്ടി. വിമാനത്താവളങ്ങളിൽ ഇത്തരം തെറ്റായ റൂട്ടുകളിലൂടെ യാത്രക്കാർ കടന്നുപോകുന്നില്ല എന്ന് ഉറപ്പാക്കേണ്ട എയർ ഇന്ത്യയുടെ മോണിറ്ററിങ് സംവിധാനവും നോഡൽ ഓഫീസർമാരും പൂർണമായി പരാജയപ്പെട്ടുവെന്നും മന്ത്രാലയം ആരോപിച്ചു.

വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം പിന്നീട് നടത്തിയ മാനുവൽ പരിശോധനയിലാണ് ഇത്തരമൊരു വൻ സുരക്ഷാവീഴ്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. നിശ്ചിത സമയത്തിനകം എയർ ഇന്ത്യ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ നിയമപരവും ഭരണപരവുമായ കർശന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT