റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഒരുക്കിയ ബാരിക്കേഡ് മറികടന്ന് വിദ്യാർഥികൾ മുന്നേറിയതോടെ തെരുവിൽ പൊലീസും വിദ്യാർഥികളും തമ്മിലേറ്റുമുട്ടി. പൊലീസ് നടത്തിയ ലാത്തി ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വിധാൻ സഭയിലേക്കുള്ള മാർച്ചിൽ അണിനിരന്നത് ആയിരത്തിലേറെ വിദ്യാർഥികളാണ്. ക്രമക്കേടിൽ മുൻ പിഎസ്‌സി ചെയർമാൻ എൽ കിയാങ്ഡെ അറസ്റ്റിലായി.
പ്രകടനത്തിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ മുതൽ നിരവധി ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ ട്രെയിനുകൾ, ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവയിലായി സംസ്ഥാന തലസ്ഥാനത്ത് എത്തിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻതോതിൽ പൊലീസ് സേനയെ റാഞ്ചിയിൽ വിന്യസിച്ചിരുന്നു. കൂടാതെ റാഞ്ചിയിലെ മിക്ക സ്കൂളുകളും ഇന്ന് അടച്ചിട്ടിരുന്നു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (ജെ.പി.എസ്.സി), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (ജെ.എസ്.എസ്.സി) എന്നിവ നടത്തിയ നിയമന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയാണ് പ്രതിഷേധത്തിന് കാരണമായത്. 16 ദിവസം മുമ്പ് ആരംഭിച്ച പ്രതിഷേധം പിൻവലിക്കാനും സർക്കാരിൻ്റെ ഭാഗം വിദ്യാർഥികളെ ബോധ്യപ്പെടുത്തുന്നതിലും സർക്കാർ നിയോഗിച്ച പാനൽ പരാജയപ്പെട്ടതോടെ സമരം അനിശ്ചിതമായി നീളുകയായിരുന്നു. സമരക്കാരും സർക്കാരും തമ്മിൽ നിരവധി റൗണ്ട് ചർച്ചകൾ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ഇന്നത്തെ മാർച്ച് അനിവാര്യമായത്.
ആരോപണവിധേയമായ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും ഇന്നലെ നടന്ന ആറാം റൗണ്ട് ചർച്ചയിലും ഒരു പരിഹാരവും ലഭിച്ചില്ല. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ 98 ശതമാനവും അംഗീകരിച്ചതായി സംസ്ഥാന സർക്കാർ അവകാശപ്പെടുകയും പ്രതിഷേധം പിൻവലിക്കാൻ വിദ്യാർഥികളോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട 13 പരീക്ഷകളിൽ മൂന്നെണ്ണം മാത്രമേ സർക്കാർ റദ്ദാക്കാൻ സമ്മതിച്ചിട്ടുള്ളൂവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജെപിഎസ്‌സി-ജെഎസ്‌എസ്‌സി റിഫോംസ് മഞ്ച് നേതാവ് രവീന്ദ്ര പാസ്വാൻ പറഞ്ഞു. പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആറ് പ്രതിഷേധക്കാർ ഇപ്പോഴും നിരാഹാര സമരത്തിലാണ്.
നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സോറൻ നേരത്തെ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ആരോപിച്ച് സിഐഡി സമൻസ് അയച്ചതിനെ തുടർന്ന് ജെപിഎസ്‌സിയിലെ മൂന്ന് അംഗങ്ങൾ ഇന്നലെ രാജിവച്ചതോടെ സംസ്ഥാനത്ത് വൻ അഴിച്ചുപണി നടന്നിരുന്നു.