ജ്യോതിരാദിത്യ സിന്ധ്യ 
NATIONAL

"എസി ഒഴിവാക്കൂ ദൈവനാമം ജപിച്ച് ഉള്ളി പോക്കറ്റിൽ സൂക്ഷിക്കൂ"; ചൂടിനെ പ്രതിരോധിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രം

ഉഷ്ണതരംഗത്തെ മറികടക്കാൻ മധ്യപ്രദേശിലെ ജനങ്ങൾക്ക് സിന്ധ്യയുടെ ഉപദേശം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷ നേടാൻ പരിഹാരമാർഗം ഉപദേശിച്ച് ബിജെപി നേതാവും, കേന്ദ്രമന്ത്രിയുമായി ജ്യോതിരാദിത്യ സിന്ധ്യ. ചൂടിൽ നിന്ന് രക്ഷ നേടാൻ ദൈവനാമം ജപിച്ച് കീശയിൽ ഉള്ളി കൊണ്ടു നടന്നാൽ മതിയെന്നാണ് കേന്ദ്രമന്ത്രിയുടെ ഉപദേശം. താപനില 52 ഡിഗ്രി സെൽഷ്യസിൽ എത്തിയാലും പ്രശ്നമുണ്ടാകില്ല.

താൻ കാറിൽ എസി ഉപയോഗിക്കാറില്ലെന്നും, എയർ കണ്ടീഷൻ ചെയ്ത റൂമിൽ ഇരിക്കാറില്ലെന്നും സിന്ധ്യ പറഞ്ഞു. മെയ്-ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂട് എങ്ങനെ തരണം ചെയ്യുന്നുവെന്ന് ജനങ്ങൾ ചോദിക്കാറുണ്ടെന്നും അതിനുള്ള ഉത്തരമാണ് ഉള്ളി പോക്കറ്റിലിടുന്നതെന്നും സിന്ധ്യ വ്യക്തമാക്കി. എൻ്റേത് മധ്യപ്രദേശിലെ ചമ്പൽ ത്വക്കാണ്. കാണാൻ ചെറുപ്പമാണെങ്കിലും ആത്മാവിന് പ്രായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദനാമം ജപിച്ച് ഉള്ളി കീശയിലിട്ടാൽ മതിയെന്നും സിന്ധ്യ പറഞ്ഞു. മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഈ ചൂടുള്ള കാലാവസ്ഥയിൽ ഈ കാര്യങ്ങൾ മറക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ആയുർവേദം പുരോഗമിക്കുകയാണ്, അതുകൊണ്ട് ഇവയെ മറക്കരുതെന്നും സിന്ധ്യ ഓർമ്മിപ്പിച്ചു.

പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ ചൂട് ഗുരുതരമായി ബാധിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മധ്യ ഇന്ത്യയിൽ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.

SCROLL FOR NEXT