ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ലോക്ഭവനിലെത്തി രാജിക്കത്ത് കൈമാറുകയായിരുന്നു. ശനിയാഴ്ച പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ അധികാരമേൽക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ ഇന്ന് രാവിലെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള മന്ത്രിമാരെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. പ്രഭാത ഭക്ഷണത്തിനിടെ മന്ത്രിമാരെ അഭിസംബോധന ചെയ്തുകൊണ്ട് താൻ രാജിവയ്ക്കുകയാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
പ്രഭാത ഭക്ഷണത്തിനെത്തിയ ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും, കാൽ തൊട്ട് വന്ദിക്കുകയും ചെയ്തിരുന്നു. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടു കൊണ്ടാണ് സിദ്ധരാമയ്യ ഇപ്പോൾ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ശിവകുമാറിന് വേണ്ടി മുഖ്യമന്ത്രിപദം രാജിവയ്ക്കണമെന്ന് സിദ്ധരാമയ്യയോട് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് വിവരം. ഇത് അനുസരിച്ചാണ് ഇദ്ദേഹം രാജി സമർപ്പിച്ചത്. കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായും റിപ്പോർട്ടുണ്ട്.
ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.