ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ. ആര് മുഖ്യമന്ത്രിയാകണമെന്നതിൽ ദേശീയ നേതൃത്വം കെപിസിസി മുൻ അധ്യക്ഷൻമാരുടെ അഭിപ്രായം തേടും. മുഖ്യമന്ത്രി കസേരയ്ക്കായി അവകാശവാദം ഉന്നയിക്കുന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സമവായമാകാത്തതിനെ തുടർന്നാണ് ഹൈക്കമാൻഡ് വീണ്ടും ചർച്ച നടത്തുന്നത്.
കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരും ഡൽഹിയിലെത്തും. തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതിൽ വി.ഡി വിഭാഗം പ്രതിഷേധം അറിയിച്ചതായാണ് സൂചന. വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് ഘടകകക്ഷികളും അതൃപ്തിയിലാണ്.
കഴിഞ്ഞ ദിവസം തന്നെ എല്ലാ പിസിസി അധ്യക്ഷൻമാരെയും മുതിർന്ന നേതാക്കളേയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. സുധാകരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർ ഡൽഹിയിലെത്തി. മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം നാളെ ഉണ്ടാകുമെന്നും, ഘടകകക്ഷികളെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു.