ഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി. ഇന്നലെ മല്ലികാർജുൻ ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യം ഉന്നയിച്ചു. ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ കൂടുതൽ എംപിമാരുടെ പിന്തുണയും കൊടിക്കുന്നിൽ അവകാശപ്പെട്ടു. നിലവിൽ മുഖ്യമന്ത്രി ചർച്ചകൾ തലവേദനയായിരിക്കുന്ന സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും അവകാശവാദം ഉയരുന്നത്.
സണ്ണി ജോസഫിനെ മാറ്റി ബെന്നി ബഹനാനെ പരിഗണിക്കാനിരിക്കെയാണ് കൊടിക്കുന്നിലിന്റെ ആവശ്യം. മുതിർന്ന നേതാവ് എന്ന നിലയിൽ തനിക്ക് അർഹതയുണ്ടെന്ന് ഖർഗെയെ അറിയിച്ചുവെന്ന് കൊടിക്കുന്നിൽ പറഞ്ഞു. അർഹത ഉണ്ടായിട്ടും പലതവണ മാറ്റി നിർത്തപ്പെട്ടു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നിൽ സുരേഷിന്റെ അവകാശവാദം.
ദളിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ പാർട്ടി നൽകുന്ന സന്ദേശമാകുമെന്നും വാദമുണ്ട്. കൊടിക്കുന്നിലിന് പുറമേ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ആൻ്റോ ആന്റണി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രതിസന്ധി നേരിടുന്ന ഹൈക്കമാൻഡിന് കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതും വലിയ വെല്ലുവിളിയാകും.
നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെയും മാറ്റും. ഡിസിസി അധ്യക്ഷ പദവികളിലും മാറ്റം ഉണ്ടായേക്കാം. എംഎൽഎമാരായ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം.