Source: ANI
NATIONAL

ഖാർഖെ പ്രായം കണക്കിലെടുത്ത് ഇരുന്ന് പ്രതിഷേധിക്കണമെന്ന് മോദി; കരാർ വിശദീകരിക്കുന്നതിനിടെ ഇറങ്ങിപ്പോയി പ്രതിപക്ഷം

ഇന്ത്യ ഇന്ന് ലോകത്തിന് സമാധാനത്തിന്‍റെ പ്രതീക്ഷാകിരണമാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു

Author : വിന്നി പ്രകാശ്

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കുന്ന മല്ലികാർജുൻ ഖാർഖെയോട് ആരോഗ്യവും പ്രായവും കണക്കിലെടുത്ത് ഇരുന്ന് പ്രതിഷേധിക്കണമെന്നും പരിഹാസ രൂപേണ പ്രധാനമന്ത്രി പറഞ്ഞു. തുടർന്ന് സ്വേച്ഛാധിപത്യം അനുവദിക്കാവില്ലെന്ന് മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം രാജ്യസഭ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി.

രാജ്യം വികസനത്തിൻ്റെ പുതിയ പടവുകൾ താണ്ടുകയാണെന്ന് പ്രസംഗത്തിൽ പറഞ്ഞ മോദി ഈ വർഷത്തിന്‍റെ രണ്ടാം പാദം വികസിത ഇന്ത്യയുടെ നിർമാണത്തിൽ നിർണായകമായിരിക്കുമെന്നും കൂട്ടിച്ചേർത്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തി മുന്നോട്ട് പോകുകയാണ്. ലോകം ഭാരതത്തെ ഉറ്റ് നോക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തിന് സമാധാനത്തിന്‍റെ പ്രതീക്ഷാകിരണമാണെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യ വളർച്ചയിൽ, മൂന്നാമത്തെ സാമ്പത്തിക ശക്തിയായി കുതിക്കുകയാണ്.ഇന്ന് വിവിധ രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളി കൂടിയാണ് നമ്മുടെ രാജ്യം. ആ ലോകക്രമത്തിൽ ഇന്ത്യക്ക് സവിശേഷ സ്ഥാനമാണുള്ളത്. വികസിത രാജ്യങ്ങൾ വികസ്വര രാജ്യത്തോട് ധാരണയിലെത്തുന്നു. ഇയു ഡീലിൽ രാജ്യത്തിൻ്റെ മിടുക്ക് ഇന്ന് ലോകം കാണുകയാണെന്നും മോദി പറഞ്ഞു.

പ്രതിഷേധിച്ച് പ്രതിപക്ഷം ക്ഷീണിച്ച് പോയെന്ന് പരിഹസിച്ച മോദി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു. കോൺഗ്രസ് രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തത്. പ്രതിപക്ഷം ദശകങ്ങളോളം അധികാരത്തിലിരുന്നിട്ട് ഒന്നും ചെയ്തില്ല. പൗരരുടെ ഉന്നമനം അവരുടെ മുൻഗണനയായിരുന്നില്ല. രോഗം ബാധിച്ചിരുന്ന ബാങ്കിങ് രംഗത്തെ തൻ്റെ സർക്കാർ സുഖപ്പെടുത്തി. രാജ്യത്തെ ജനങ്ങളേയും രാഷ്ട്രപതിയേയും കോൺഗ്രസ് അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നെഹ്രു രാജ്യത്തെ ജനങ്ങളെ പ്രശ്നങ്ങളായി കണ്ടെന്നും സിഖുകാരോട് കോൺഗ്രസിന് വെറുപ്പാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. സിഖ് വിഭാഗക്കാരനെയാണ് രാഹുൽ വഞ്ചകനെന്ന് വിളിച്ചതെന്നും മോദി ആരോപിച്ചു.

SCROLL FOR NEXT