

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അപ്പാര്‍ട്‌മെന്റില്‍ നിന്നും ചാടി മരിച്ച മൂന്ന് പെണ്‍കുട്ടികള്‍ക്ക് കൊറിയന്‍ സംസ്‌കാരത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും കൊറിയന്‍ പേരുകളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ്.
16 വയസുള്ള നിഷിക, 14കാരിയായ പ്രാചി, 12 കാരിയായ പാഖി എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൊറിയന്‍ പേരുകളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും മൂവര്‍ക്കും ധാരാളം ഫോളോവേഴ്‌സ് ഉണ്ടായിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറിയന്‍ ഡ്രാമകള്‍ കാണാന്‍ സമ്മതിക്കാതെ ഫോണ്‍ എടുത്തുവച്ചതിന് പിന്നാലെയുള്ള മനോവിഷമത്തിലാണ് കുട്ടികള്‍ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം.
അതേസമയം, പെണ്‍കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് രണ്ട് കോടി രൂപയോളം കടമുണ്ടായിരുന്നുവെന്നും വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൊബൈല്‍ ഫോണുള്‍ വിറ്റുവെന്നും പൊലീസ് പറഞ്ഞിരുന്നു. കുട്ടികളെ കല്യാണം കഴിച്ച് അയക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികള്‍ കൂട്ടമായി ജീവനൊടുക്കുകയായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ദൃക്‌സാക്ഷിയായ യുവാവ് വെളിപ്പെടുത്തിയിരുന്നു. രാത്രി ഉറങ്ങാന്‍ പോകുന്നതിന് ഭാരത് സിറ്റിയിലെ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ വന്നതായിരുന്നു അരുണ്‍ സിങ്. അപ്പോഴാണ് അകലെയുള്ള ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് ആരോ ചാടാന്‍ ശ്രമിക്കുന്നതായി കണ്ടത്. അകലെ നിന്നായതിനാല്‍ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇക്കാര്യം എന്റെ പങ്കാളിയോട് പറഞ്ഞപ്പോള്‍, അത് എന്തെങ്കിലും കുടുംബ പ്രശ്‌നം ആയിരിക്കുമെന്നാണ് അവള്‍ പറഞ്ഞത്.
ചാടാന്‍ പോകുന്നത് സ്ത്രീയോ പുരുഷനോ എന്ന് മനസിലായില്ല. ആരോ ബാല്‍ക്കണിയില്‍ ചാടാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്ന് ആരോ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാന്‍ കരുതി ആരുടെയോ ഭര്‍ത്താവ് കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ചാടാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യ തടയുകയാണെന്ന് ആയിരുന്നു. ചാടാന്‍ ശ്രമിക്കുന്ന ആളെ പിന്നാലെ വന്ന ഒരു ചെറിയ പെണ്‍കുട്ടി തടയാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ ഫോണ്‍ എടുത്ത് വന്ന് സഹായത്തിനായി ആരെയെങ്കിലും വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്ക് അവര്‍ മൂന്ന് പേരും താഴേക്ക് വീണിരുന്നു.
അരുണ്‍ സിങ് ഉടനെ തന്നെ താഴേക്ക് കുതിച്ചെത്തി പൊലീസിനെയും ആംബുലന്‍സിനേയും വിളിച്ചുവരുത്തി. എന്നാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് എത്തിയതെന്ന് ദൃക്‌സാക്ഷി നിരാശയോടെ പ്രതികരിച്ചു. 'പിസയും ബര്‍ഗറും പച്ചക്കറികളും 10 മിനിറ്റ് കൊണ്ട് ലഭിക്കുന്ന നാട്ടില്‍ ഒരു ആംബുലന്‍സ് എത്താനെടുത്തത് ഒരു മണിക്കൂറാണ്,' യുവാവ് എന്‍ഡിടിവിയോട് പറഞ്ഞു.
ഗാസിയാബാദിലെ റെസിഡന്‍ഷ്യല്‍ ഏരിയയായ ഭാരത് സിറ്റിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പെണ്‍കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. കുളിയും ഭക്ഷണം കഴിക്കലും സ്‌കൂളില്‍ പോക്കും മാത്രമല്ല എല്ലാ കാര്യങ്ങളും മൂവരും ഒന്നിച്ചാണ് ചെയ്തിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ കൊവിഡ് കാലം മുതല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിനോട് കടുത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊറിയന്‍ ടാസ്‌ക്ക് അധിഷ്ഠിത ഓണ്‍ലൈന്‍ ഗെയിമിനോടാണ് കുട്ടികള്‍ കൂടുതല്‍ താല്‍പ്പര്യം കാണിച്ചിരുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ പതിവായി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതിനാല്‍ തന്നെ കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ പോലും പോയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. മൂത്ത പെണ്‍കുട്ടിയായ വിഷിക പഠനത്തിലും പിന്നിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.