NATIONAL

മുഹമ്മദ് ഷമിക്ക് തിരിച്ചടി; ഭാര്യക്കും മകള്‍ക്കും 4 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

വിധി അനുസരിച്ച് 2018 മുതലുള്ള ജീവനാംശം ഷമി നല്‍കണം

Author : ന്യൂസ് ഡെസ്ക്

വിവാഹ മോചന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടി. ഭാര്യക്കും മകള്‍ക്കും പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന് മാസം 1.50 ലക്ഷം രൂപയും മകള്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപയും ജീവനാംശം നല്‍കാനാണ് കോടതിയുടെ ഉത്തരവ്.

2018ല്‍ കൊല്‍ക്കത്തയിലെ അലിപൂര്‍ കോടതി ഉത്തരവിനെതിരെ ഹസീന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ഹസീന്‍ ജഹാന് 50,000 രൂപയും മകളുടെ ചെലവുകള്‍ക്കായി 80,000 രൂപയും നല്‍കണമെന്നായിരുന്നു അലിപൂര്‍ കോടതി വിധി. പുതിയ വിധി അനുസരിച്ച് 2018 മുതലുള്ള ജീവനാംശം ഷമി നല്‍കണം.

ഏഴ് ലക്ഷം രൂപ തനിക്കും 3 ലക്ഷം രൂപ മകള്‍ക്കും അടക്കം പത്ത് ലക്ഷം രൂപ ജീവനാശം വേണമെന്നാവശ്യപ്പെട്ടാണ് ഹസീന്‍ ജഹാന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കീഴ്‌ക്കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.

2014 ലാണ് മുന്‍ മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചിയര്‍ ലീഡറുമായിരുന്ന ഹസീന്‍ ജഹാനും ഷമിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ല്‍ ഇവര്‍ക്ക് മകള്‍ ജനിച്ചു. 2018 ലാണ് ഷമിക്കെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തുന്നത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ഒത്തുകളി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഷമിക്കെതിരെ ഉന്നയിച്ചത്. തനിക്കുള്ള സാമ്പത്തിക സഹായം ഷമി നല്‍കുന്നില്ലെന്നും ഹസീന്‍ ജഹാന്‍ ആരോപിച്ചിരുന്നു.

SCROLL FOR NEXT