രൺദീപ് സിങ് സുർജേവാല Source: PTI
NATIONAL

"യുപിയിലെ 5000ത്തിലധികം വോട്ടർമാർ ബിഹാർ വോട്ടർ പട്ടികയിൽ"; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ഇൻഡ്യ മുന്നണി

പുഴ ഗതിമാറി ഒഴുകിയപ്പോൾ പലരും വിലാസം പുതുക്കിയെന്ന വിചിത്ര പ്രസ്താവനയും ജില്ലാ ഭരണകൂടം പുറത്തിറക്കി

Author : ന്യൂസ് ഡെസ്ക്

പാട്‌ന: ബിഹാർ വോട്ടർപട്ടികയിൽ വീണ്ടും ക്രമക്കേടെന്ന ആരോപണവുമായി ഇൻഡ്യ മുന്നണി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻ‌ഡി‌എയുടെ നേട്ടത്തിനായി 5,000 ത്തിലധികം ഉത്തർപ്രദേശ് നിവാസികളെ ബിഹാറിലെ വോട്ടർമാരായി തെരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്റ്റർ ചെയ്തെന്നാണ് ഇന്ത്യാ മുന്നണിയുടെ ആരോപണം. എന്നാൽ ഇത് പൂർണമായും തള്ളുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. പുഴ ഗതിമാറി ഒഴുകിയപ്പോൾ വിലാസം പുതുക്കിയതാണെന്ന വിചിത്ര പ്രസ്താവനയും വെസ്റ്റ് ചമ്പാരൻ ജില്ലാ ഭരണകൂടം പുറത്തിറക്കി.

കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും ആർജെഡി എംപി മനോജ് കുമാറും ചേർന്നായിരുന്നു ആരോപണം ഉന്നയിച്ചത്. മധുബാനി ജില്ലയിലെ ഫുൽപരസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇന്ത്യാ മുന്നണിയുടെ പുതിയ വെളിപ്പെടുത്തൽ. പശ്ചിമ ചമ്പാരൻ ജില്ലയിലെ വാൽമീകി നഗർ നിയമസഭാ മണ്ഡലത്തിലാണ് സംശയാസ്പദമായി വോട്ടർമാരെ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഇൻഡ്യ മുന്നണി ആരോപിക്കുന്നു. യുപിയിലെ കുശിനഗർ ജില്ലയിലെ ഖദ്ദ നിയോജകമണ്ഡലത്തിലെ വോട്ടറായിരുന്നിട്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 45 വയസ്സുള്ള ഒരാളുടെ പേരും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ, ഈ അവകാശവാദം പൂർണമായും തള്ളുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. വെസ്റ്റ് ചമ്പാരൻ ജില്ലാ ഭരണകൂടം പുറത്തുവിട്ട പ്രസ്താവന പങ്കുവെച്ചുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരോപണം തള്ളിയത്. ഇത് അന്തിമ വോട്ടർ പട്ടികയല്ല, മറിച്ച് ഓഗസ്റ്റ് 1 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയാണെന്ന് പ്രസ്താവനയിൽ പറയുന്നു. കരട് പട്ടികകളുടെ ഉദ്ദേശ്യം തന്നെ തനിപ്പകർപ്പുകൾ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും പൊരുത്തക്കേടുകൾ സംബന്ധിച്ച അവകാശവാദങ്ങളും എതിർപ്പുകളും ക്ഷണിക്കുക എന്നതാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

5,000-ത്തിലധികം വോട്ടർമാരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളോ തെളിവുകളോ ഇല്ലെന്നും ഇത് ഒരു സാങ്കൽപ്പിക കണക്കാണെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. വാല്‍മീകി നഗറില്‍, നദികളുടെ ഗതിയിലെ മാറ്റം കാരണം, നിരവധി ആളുകൾ വിലാസം മാറ്റിയിട്ടുണ്ട്. ഇത് ഒരാൾ ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാൻ കാരണമാകും. അത്തരം പൊരുത്തക്കേടുകള്‍ ഇല്ലാതാക്കുന്നതിനാണ് തീവ്രമായ പുനരവലോകനം ലക്ഷ്യമിടുന്നതെന്നും ഭരണകൂടം കൂട്ടിച്ചേർത്തു.

SCROLL FOR NEXT