ബെംഗളൂരു: മൈസൂർ ദസറ ഉത്സവം ഉദ്ഘാടനം ചെയ്യാൻ ബുക്കർ സമ്മാന ജേതാവും ആക്ടിവിസ്റ്റുമായ ബാനു മുഷ്താക്കിനെ ക്ഷണിച്ചതിൽ വിവാദം പുകയുന്നു. വിഷയം കോൺഗ്രസ്-ബിജെപി പോരാട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ പിന്തുണച്ച ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെ പൂർണമായും തള്ളി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ. ഡി.കെ. ശിവകുമാറിനെ തള്ളിയ ശോഭ, ക്ഷേത്രങ്ങൾ മതേതര ഇടങ്ങളെല്ലെന്നും കൂട്ടിച്ചേർത്തു.
ചാമുണ്ഡേശ്വരി ക്ഷേത്രം ഹിന്ദുക്കളുടേതല്ലെന്നായിരുന്നു സർക്കാരിനെ പിന്തുണച്ചുകൊണ്ട് ഡി.കെ. ശിവകുമാർ പറഞ്ഞത്. എന്നാൽ ഉപമുഖ്യമന്ത്രിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് ശോഭ കരന്ദ്‌ലാജെ എക്‌സ് പോസ്റ്റിൽ കുറിച്ചു. "കർണാടക നിയമസഭയിൽ ആർഎസ്‌എസ് ഗണഗീതം ചൊല്ലിയതിന് ശാസിച്ച കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ് ശിവകുമാർ എന്ന് തോന്നുന്നു. കോൺഗ്രസ് പാർട്ടിയുടെ സ്വരവും, ഭാവവും, നിലപാടും എല്ലായ്പ്പോഴും ഹിന്ദുമത വിരുദ്ധവും, ഹിന്ദു താൽപ്പര്യങ്ങൾക്ക് വിരുദ്ധവുമായിരുന്നു. മതേതരത്വത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുന്നവർ ക്ഷേത്രങ്ങൾ "മതേതര ഇടങ്ങളല്ല" എന്നും അവ ഹിന്ദുക്കളുടെ അവകാശപ്പെട്ട പവിത്രമായ സ്ഥാപനങ്ങളാണെന്നും മനസ്സിലാക്കണം," ശോഭ എക്സിൽ കുറിച്ചു.
"കോൺഗ്രസിൻ്റെ ഹിന്ദു വിരുദ്ധ മനോഭാവം വളരെ വ്യക്തമാണ്. നമ്മുടെ ദൈവങ്ങളെ പരസ്യമായി നിരസിക്കുന്ന ബാനു മുഷ്താക്കിനെ മൈസൂർ ദസറ ഉദ്ഘാടനം ചെയ്യാൻ അവർ ക്ഷണിക്കുന്നു, ഇപ്പോൾ അവരുടെ ഉപമുഖ്യമന്ത്രി ചാമുണ്ഡി ഹിന്ദുക്കളുടെ സ്വത്തല്ലെന്ന് പറയുന്നു. ഇതാണോ കർണാടകയുടെ വിശ്വാസത്തോടും പാരമ്പര്യത്തോടുമുള്ള അവരുടെ ബഹുമാനം?" ശോഭ കരന്ദ്‌ലാജെ രൂക്ഷവിമർശനമുന്നയിച്ചു. "ഹിന്ദു ക്ഷേത്രങ്ങളിൽ ന്യൂനപക്ഷങ്ങൾ പോകാറുണ്ട്. നമ്മൾ മസ്ജിദുകളിലും പള്ളികളിലും പോകുന്നു. ആർക്കാണ് ഇത് തടയാൻ കഴിയുക?" എന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വിഷയത്തിൽ നടത്തിയ പ്രസ്താവന.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മൈസൂർ ദസറ ആഘോഷങ്ങൾ ബാനു മുഷ്താക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. പിന്നാലെ ശക്തമായ വിയോജിപ്പുമായി ബിജെപി രംഗത്തെത്തി. മതപരമായ പരിപാടിയിലേക്ക് ഒരു മുസ്ലീമിനെ എന്തിനാണ് ക്ഷണിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് പ്രതാപ് സിംഹയുടെ ചോദ്യം. ബിജെപി നേതാവിന്റെ പരാമർശത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും, കർണാടക സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്നും എഴുത്തുകാരി പറഞ്ഞു.
ബാനു മുഷ്താക്കിൻ്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഉദ്ഘാടകയായി അവരെ കൊണ്ടുവരുന്നതിൽ എതിർപ്പുണ്ടെന്ന് മുൻ ബിജെപി എംപി പ്രതാപ് സിംഹ പറഞ്ഞു. "അവർ ഒരു മുസ്ലീം ആയതുകൊണ്ടല്ല ഈ എതിർപ്പ് ഉന്നയിക്കുന്നത്. അവരുടെ നേട്ടങ്ങളിൽ ഞങ്ങൾക്കും ബഹുമാനമുണ്ട്. സാഹിത്യത്തിന് സംഭാവനകൾ നൽകിയ അവർ ബുക്കർ പുരസ്കാരവും നേടിയിട്ടുണ്ട്. കർണാടകയിലും ഇന്ത്യയിലും നാമെല്ലാവരും അതിൽ അഭിമാനിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, ദസറ ആഘോഷം ഒരു മതേതര പരിപാടിയല്ല. മതപരമായ ആഘോഷമാണ്. ബാനു മുഷ്താക്കിന്റെ വ്യക്തിപരമായ വിശ്വാസങ്ങളോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, ദസറ 100 ശതമാനം ഹിന്ദു മതത്തിന്റെ പ്രതിഫലനമാണ്. ഇത് ഞങ്ങളുടെ ഉത്സവമാണ്," പ്രാതാപ് സിംഹ മാധ്യമങ്ങളോട് പറഞ്ഞു.
എഴുപത്തിയേഴുകാരിയായ ബാനു മുഷ്താക്കിന്റെ ചെറുകഥാ സമാഹാരത്തിനാണ് ഇത്തവണത്തെ ബുക്കർ സമ്മാനം ലഭിച്ചത്. മൂന്ന് പതിറ്റാണ്ടുകളായി എഴുതിയ 12 ചെറുകഥകൾ ദക്ഷിണേന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പകർത്തുകയും പുരുഷാധിപത്യത്തെയും ലിംഗ അസമത്വത്തെയുംകുറിച്ചാണ് സംസാരിക്കുന്നത്.