മുംബൈ: ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ പിളർപ്പ് പരസ്യമാക്കി ഹിംഗോലി എംപി നാഗേഷ് അഷ്ടികർ. ഷിൻഡെ പക്ഷത്തേക്ക് മാറുന്നതായി നാഗേഷ് അഷ്ടികർ സ്ഥിരീകരിച്ചു . ഉദ്ദവ് താക്കറെയോടുള്ള എതിർപ്പ് കൊണ്ടല്ല പാർട്ടി വിടുന്നതെന്നും, മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ പൂർത്തിക്കാൻ ആവശ്യമായ ഫണ്ടുകൾ ഉറപ്പാക്കാൻ വേണ്ടിയാണ് തീരുമാനമെന്നുമാണ് വിശദീകരണം.
നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് മറ്റു വിമതരുടെയും തീരുമാനം. ലോക്സഭാ സ്‌പീക്കർക്ക് നൽകിയ കത്തും കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എംപിമാർ വാർത്താസമ്മേളനത്തിൽ പുറത്തുവിടും. അതിനിടെ ജില്ലാ നേതാക്കൾ അടക്കം പാർട്ടി വിടുന്നത് ഒഴിവാക്കാൻ വിമത എംപിമാരുടെ മണ്ഡലങ്ങൾ സന്ദർശിക്കാനാണ് ഉദ്ദവ് താക്കറെയുടെ തീരുമാനം. 27,28,29 തീയതികളാണ് സന്ദർശനം.
അതേ സയം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം. അതിരഹസ്യമായി ആസൂത്രണം ചെയ്ത, ‘ഓപ്പറേഷൻ ടൈഗർ’ എന്നു പേരിട്ട നീക്കത്തിലൂടെയായിരുന്നു ശിവസേനാ ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത്. സംസ്ഥാനത്തെ മാധ്യമങ്ങൾക്കോ അന്വേഷണ വിഭാഗങ്ങൾക്കോ പിടിനൽകാതെ ഒളിച്ചു കടക്കുകയായിരുന്നു എംപിമാർ.
പാർട്ടിയിൽ കൂറുമാറ്റ ഭീഷണികളും വിവമത ശല്യവും രൂക്ഷമായതോടെ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻതയ്യാറെന്ന് ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. അതേ സമയം ഉദ്ദവ് പക്ഷത്തു നിന്നും കൂറുമാറി എത്തുന്നവരെ ഏറെ സന്തോഷത്തോടെ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്നാണ് ഭരണകക്ഷി ശിവസേനയായ ഏകനാഥ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്.