NATIONAL

മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: 'വിരലില്‍ മഷി പുരട്ടുന്നതിന് പകരം മാര്‍ക്കര്‍ പേന, സാനിറ്റൈസര്‍ ഉപയോഗിച്ച് മായിക്കാം'; ആരോപണവുമായി രാജ് താക്കറെ

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി.

Author : കവിത രേണുക

മുംബൈ: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം വിരലില്‍ മഷി പുരട്ടുന്നതിന് പകരം മാര്‍ക്കര്‍ പേന ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രാജ് താക്കറെയുടെ ആരോപണം. മാര്‍ക്കര്‍ പേന ഉപയോഗിച്ച് വരയ്ക്കുന്നത് സാനിറ്റൈസര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മായിക്കാമെന്നും രാജ് താക്കറെ പറഞ്ഞു.

'മഷി പുരട്ടിക്കഴിഞ്ഞാല്‍ പുറത്തുപോയി അത് മായിച്ച് പിന്നെയും വന്ന് വോട്ട് ചെയ്യാന്‍ കഴിയും,' അദ്ദേഹം പറഞ്ഞു. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. സര്‍ക്കാരിന് പ്രതിപക്ഷം വേണ്ട. ഇത് ഒരു ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമല്ല. ഇത് ഭരണം ദുരുപയോഗിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് യന്ത്രങ്ങളില്‍ സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ ബാക്ക് അപ്പ് ആയി ഉപയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ പ്രിന്റിംഗ് ഓക്‌സിലറി ഡിസ്‌പ്ലേ യൂണിറ്റ് എന്ന സംവിധാനത്തെയും താക്കറെ വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കാതെയാണ് ഇത് നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

227 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് കാണാനില്ലെന്ന പരാതിയും പലയിടങ്ങളില്‍ നിന്നുമുയര്‍ന്നിട്ടുണ്ട്. നാളെ ആണ് വോട്ടെണ്ണല്‍ മുംബൈയെ കൂടാതെ പൂനെ, നാഗ്പൂര്‍, താനെ തുടങ്ങഇ 29 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

SCROLL FOR NEXT