ചെന്നൈ: നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയെ കുടുക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എൻസിബിയുടെ ചെന്നൈ, ഹൈദരാബാദ് സോണൽ യൂണിറ്റുകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 77.6 കിലോ ഹാഷിഷ് ഓയിലും 2 കിലോ ചരസ്സും പിടികൂടിയത്.
ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകൾ, ഒരു മോട്ടോർ സൈക്കിൾ, ഒരു മത്സ്യബന്ധന ബോട്ട് എന്നിവയും ഉദ്യോഗസ്ഥർ കണ്ടുകെട്ടിയിട്ടുണ്ട്.മാർച്ച് 3 ന് തെലങ്കാനയിലെ ബെംഗളൂരു-ഹൈദരാബാദ് ഹൈവേയിലെ റായ്ക്കൽ ടോൾ പ്ലാസയ്ക്ക് സമീപം ടാറ്റ സഫാരി സ്റ്റോം എൻസിബിയുടെ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് ഓപ്പറേഷൻ ആരംഭിച്ചത്. അന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ, പ്രത്യേകം പരിഷ്കരിച്ച ദ്വാരങ്ങളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കിലോ ചരസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഡൽഹി, യുപി സ്വദേശികളായ രണ്ടുപേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
കാഠ്മണ്ഡുവിൽ നിന്ന് സോണൗലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയ വലിയൊരു ലഹരിക്കടത്തിന്റെ ഭാഗമായിരുന്നു അതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഈ മയക്കുമരുന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തിയതായും സംശയമുണ്ട്. ഇതോടെയാണ് എൻസിബിയുടെ ചെന്നൈ യൂണിറ്റ് തുടർനടപടികൾ ആരംഭിച്ചത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ശ്രീലങ്കൻ അഭയാർത്ഥി ഉൾപ്പെടെ മൂന്ന് വ്യക്തികളിൽ നിന്ന് ഏകദേശം 77.6 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തൂത്തുക്കുടി തീരത്ത് നിന്ന് മയക്കുമരുന്ന് മത്സ്യബന്ധന ബോട്ട് ഉപയോഗിച്ച് ശ്രീലങ്കൻ ബന്ധമുള്ള പ്രതികളിലേക്ക് മാറ്റാനായിരുന്നു നീക്കം. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ സഹായത്തോടെ, അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപം സംശയാസ്പദമായ ബോട്ട് തടഞ്ഞുനിർത്തി കൈമാറ്റം തടയുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.