ഡൽഹി: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് മിക്ക സംസ്ഥാനങ്ങളെയും സാരമായി ബാധിച്ചു. ചെന്നൈയിൽ സമരാനുകൂലികൾ ട്രെയിനുകൾ അടക്കം തടഞ്ഞതോടെ പൊതുഗതാഗതം സ്തംഭിച്ചു. ബംഗാളിലും ഒഡീഷയിലും പഞ്ചാബിലും പൊതു വാഹനങ്ങൾ ഓടിയില്ല. മിക്ക സംസ്ഥാനങ്ങളിലും കടകമ്പോളങ്ങളും പ്രവർത്തിച്ചില്ല.
രാജ്യത്തെ പുതിയ ലേബർ കോഡുകൾ പിൻവലിക്കുക , മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക അടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിഎംഎസ് ഒഴികെയുള്ള യൂണിയനുകൾ രാജ്യത്ത് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പത്തിലധികം തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത പണിമുടക്ക്, രാജ്യത്തെ സേവന മേഖലയെ സാരമായി ബാധിച്ചു.
തമിഴ്‌നാട്ടിൽ ഡ്രൈവർമാർ ഉൾപ്പെടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ പൊതുഗതാഗതം സ്തംഭിച്ചു. ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിലും സർവീസ് മുടങ്ങി. സമരാനുകൂലികൾ ട്രെയിനുകൾ അടക്കം തടഞ്ഞു. കർണാടകയിലും ഒഡീഷയിലും സമാനമായിരുന്നു അവസ്ഥ. തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടു നിന്നതോടെ ഐടി, വ്യവസായ മേഖലകളുടെ പ്രവർത്തനം അവതാളത്തിലായി.
ഐടി മേഖലയിലെ തൊഴിലാളി സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തി. ബാങ്കിങ് മേഖലയിൽ ബെഫി ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണച്ചതോടെ സർവീസുകൾ പൂർണമായും തടസപ്പെട്ടു. കർണാടകയിൽ സമരനാകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബംഗാളിലും , ത്രിപുരയിലും, പഞ്ചാബിലും ദേശീയ പണിമുടക്ക് പൂർണമായിരുന്നു. നിരത്തുകൾ ഒഴിഞ്ഞും, കടകമ്പോളങ്ങൾ അടഞ്ഞും കിടന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾ കൂടി പണിമുടക്കിൻ്റെ ഭാഗമായി. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഛത്തീസ്ഗഢിലും അടക്കം പണിമുടക്ക് ശക്തമായിരുന്നു. നിരവധി പേരാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
രാജ്യതലസ്ഥാനത്ത് അടിസ്ഥാന തൊഴിലാളി വിഭാഗം സമരത്തിനിറങ്ങിയതോടെ സേവനങ്ങൾ തടസപ്പെട്ടു, ഉത്തർപ്രദേശിൽ സമരാനുകൂലികൾ പ്രതിഷേധ മാർച്ചുമായി തെരുവിലിറങ്ങി. കർഷക സംഘടനകൾ പണിമുടക്കിന് പിന്തുണയുമായി എത്തിയതോടെ വിപണിയും നിശ്ചലമായി . പലയിടത്തും ചന്തകളുടെ പ്രവർത്തനം നിലച്ചു. അസമിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും വ്യവസായശാലകൾക്ക് മുന്നിൽ തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പണിമുടക്കിൻ്റെ ഭാഗമായി പാർലമെൻ്റിന് മുന്നിൽ പ്രതിപക്ഷ എംപി മാർ പ്രതിഷേധിച്ചു. അതിനിടെ ദേശീയ പണിമുടക്കിൽ പാർട്ടി ലൈൻ വിട്ട നിലപാടുമായി ശശി തരൂർ എത്തിയത് വിവാദമായി. പണിമുടക്കിനെ പിന്തുണച്ചുള്ള രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് പിന്നാലെ ആണ് തരൂർ എതിർപ്പ് അറിയിച്ചത്. നിർബന്ധിത തടസപ്പെടുത്തലിനെ അനുകൂലിക്കില്ലെന്നും പഴഞ്ചൻ കായികബല രീതികൾ മാറ്റിസ്ഥാപിക്കാൻ ക്രിയാത്മകമായ വിയോജിപ്പ് ആവശ്യമെന്നും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു .