Source: Social Media
NATIONAL

പൊതുമാപ്പ് പറഞ്ഞ് എൻസിഇആർടി; ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം ഉൾപ്പെട്ട പുസ്തകം പിൻവലിച്ചു

പാഠപുസ്‌തകത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതോടൊപ്പം ഡിജിറ്റൽ ഫോമുകൾ നീക്കം ചെയ്യുാനും, എല്ലാ ഭൗതിക പകർപ്പുകളും പിടിച്ചെടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു

Author : ശാലിനി രഘുനന്ദനൻ

ഡൽഹി: നീതിന്യായ വ്യവസ്ഥയെ വിമർശിക്കുന്ന പാഠഭാഗം വിവാദമായതോടെ പുസ്തകം പിൻവലിച്ച് എൻസിഇആർടി. പൊതു മാപ്പ് പറഞ്ഞാണ് പുസ്തകം പിൻവലിച്ചത്. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ പാഠഭാഗം വിവാദമായതോടെ സുപ്രീം കോടതി പുസ്തകത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. കോടതി ഇത്തരവ് വന്ന് രണ്ടാഴ്ച കഴിഞ്ഞാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ‌സി‌ഇ‌ആർ‌ടി) ക്ഷമാപണം നടത്തിയത്. ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം പാഠപുസ്തകത്തിൽ ഉൾപ്പെട്ടതാണ് വിവാദമായത്.

"നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) അടുത്തിടെ 'എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്ന പാഠപുസ്തകം രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു, അതിൽ 'നമ്മുടെ സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക്' എന്ന തലക്കെട്ടുള്ള IV അദ്ധ്യായം ഉൾപ്പെടുന്നു. പ്രസ്തുത അദ്ധ്യായം IV ൽ പ്രസിദ്ധീകരണയോഗ്യമല്ലാത്ത ഉള്ളടക്കം എന്ന് കണ്ടെത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ എൻസിആർടിയുടെ യുടെ ഡയറക്ടറും അംഗങ്ങളും ക്ഷമാപണം നടത്തുന്നു. മുഴുവൻ പുസ്തകവും പിൻവലിച്ചിരിക്കുന്നു, ലഭ്യമല്ല." എന്നാണ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഈ ക്ഷമാപണക്കുറിപ്പിൽ പറയുന്നത്.

എൻ‌സി‌ഇ‌ആർ‌ടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി അറിയിച്ചിരുന്നു. എട്ടാം ക്ലാസ് മുതൽ ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് നമ്മൾ എന്താണ് പഠിപ്പിക്കുന്നതെന്ന് മോദി ചോദിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഖേദം പ്രകടിപ്പിച്ചിരുന്നു.ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾക്കൊള്ളുന്ന ഈ പാഠപുസ്‌തകത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതോടൊപ്പം ഡിജിറ്റൽ ഫോമുകൾ നീക്കം ചെയ്യുാനും, എല്ലാ ഭൗതിക പകർപ്പുകളും പിടിച്ചെടുക്കാനു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

പിശകുകള്‍ അബദ്ധവശാൽ കടന്നുകൂടിയെന്നാണ് എൻ‌സി‌ഇ‌ആർ‌ടി വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. പിഴവ് സമ്മതിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ തെറ്റ് പൂർണമായും മനഃപൂർവമല്ലെന്നും പ്രസ്‌തുത അധ്യായത്തിൽ അനുചിതമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതിൽ എൻ‌സി‌ഇ‌ആർ‌ടി ഖേദിക്കുന്നുവെന്നും പറഞ്ഞിരുന്നു. 2026 ഫെബ്രുവരി 24ന് പുറത്തിറക്കിയ എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്‌തകത്തിലെ പാഠഭാഗമാണ് വിവാദമായത്.

SCROLL FOR NEXT