Source: X
NATIONAL

നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരണം; ജെഡിയുവിൽ കലഹം

നിതീഷ് കുമാറിന് പകരം മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് ജെഡിയുവിൽ കലഹം. നിതീഷ് കുമാർ ഇന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് കടുത്ത എതിർപ്പുമായി ജെഡിയുവിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. രാജീവ് രഞ്ജൻ പട്ടേലിൻ്റെ നേതൃത്വത്തിൽ നിതീഷ് കുമാറിൻ്റെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധവും നടക്കുന്നുണ്ട്.നിതീഷ് മുഖ്യമന്ത്രിയായി തുടരണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

നിതീഷ് കുമാർ രാജ്യസഭയിലേക്ക് സ്ഥാനമേൽക്കുന്നതായും അദ്ദേഹത്തിൻ്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്യുമെന്ന് നിതീഷ് കുമാറിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. നിതീഷ് കുമാറിന് പകരം മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. മകൻ നിഷാന്ത് കുമാറിനെ രാജ്യസഭാംഗമാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബിഹാറിൻ്റെ ഒരു യുഗത്തിൻ്റെ തന്നെ അന്ത്യം കുറിക്കുന്ന ഈ വലിയ മാറ്റം വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പോടെ പ്രാബല്യത്തിലാകുമെന്നാണ് വിവരം. ഡൽഹിയിൽ എല്ലാം തീരുമാനിച്ച് കഴിഞ്ഞതായും അടുത്തയാഴ്ച തന്നെ രാജി ഉണ്ടാകുമെന്നും നിതീഷ് കുമാറിൻ്റെ ഏറ്റവും അടുത്ത നേതാക്കളിൽ ഒരാളും രാജ്യസഭയിലേക്ക് പരിഗണിക്കപ്പെടുന്നതുമായ ഒരു ഉന്നത നേതാവും വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നിതീഷ് കുമാർ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ലെങ്കിലും സ്ഥാനമൊഴിയാൻ തയ്യാറാവുകയാണെങ്കിൽ ബിഹാറിൽ ബിജെപിയ്ക്ക് തങ്ങളുടെ ശക്തി തെളിയിക്കാനാവുന്ന ഒരവസരം കൂടിയായി ഇത് മാറും.

നിതീഷ് കുമാർ സ്ഥാനമൊഴിയുന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി ബിജെപി നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവരിൽ പ്രധാനം ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമാണ്. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിതീഷ് കുമാറിനെ മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ നിതീഷ് കുമാറിൻ്റെ ട്രാക്ക് റെക്കോർഡ് കണക്കിലെടുത്ത് തിടുക്കത്തിലുള്ള നടപടി ഒഴിവാക്കുകയായിരുന്നു.

75 കാരനായ നിതീഷ് കുമാർ ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി കൂടിയാണ്. 10 തവണ സത്യപ്രതിജ്ഞ ചെയ്ത് റെക്കോർഡ് നേടിയിട്ടുള്ള ആൾ . 2005 മുതൽ മുഖ്യമന്ത്രി കസേരയിലുള്ള അദ്ദേഹം അടുത്ത സഹായിയായിരുന്ന ജിതൻ റാം മാഞ്ചി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നിട്ടുള്ളത്.

അദ്ദേഹത്തിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളോ ക്യാമ്പ് മാറ്റങ്ങളോ ഒന്നും ബിഹാറിൽ നിതീഷ് കുമാറിൻ്റെ ജനപിന്തുണ കുറച്ചിരുന്നില്ല. 2025-ൽ, രാഷ്ട്രീയ പണ്ഡിതർ വരെ നിതീഷ് കുമാറിൻ്റെ പതനം പ്രവചിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ സ്ത്രീകളുടെ പിന്തുണയിൽ അദ്ദേഹം വിജയകരമായ തിരിച്ചുവരവ് നടത്തി.സ്കൂൾ വിദ്യാർഥിനികൾക്കുള്ള സൈക്കിൾ പദ്ധതിയിലൂടെയും തുടർന്ന് സംസ്ഥാനത്ത് മദ്യനിരോധനത്തിലൂടെയും അദ്ദേഹം സ്ത്രീകളുടെ പിന്തുണ നേടി.

ബിഹാറിൽ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഒന്നാം സ്ഥാനത്തെത്തുകയും ജനതാദൾ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തപ്പോഴും, മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു.

SCROLL FOR NEXT