ANI
NATIONAL

തമിഴ്‌നാട്ടിലെ കായിക വിപ്ലവം; ഒളിംപിക് സിറ്റി, മിഷന്‍ 2026, വിഷന്‍ 8 ടു 18... വന്‍ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ നഗരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഒളിംപിക് സിറ്റി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈയിൽ ഒളിംപിക് സിറ്റിയും മോട്ടോർ സ്പോർട്സ് സിറ്റിയും സ്ഥാപിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനം നടത്തിയിരിക്കുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിലാണ് കായികപ്രേമികൾക്കാകെ വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം. തമിഴ് കായിക താരങ്ങൾക്ക് ഒളിംപിക്സിൽ മെഡൽ നേടാൻ ലോകോത്തര പരിശീലനം ഉറപ്പാക്കും. 1200 കോടി ചെലവിൽ നിയമസഭയും സെക്രട്ടേറിയറ്റും ഉൾപ്പെടുന്ന സമുച്ചയം നിർമിക്കുമെന്നും വിജയ് അറിയിച്ചു. വെറും പ്രഖ്യാപനത്തിൽ ഒതുങ്ങാതെ ബജറ്റ് വിഹിതമാക്കിയതോടെ വലിയ പ്രതീക്ഷയിലാണ് കായികപ്രേമികൾ.

ചെന്നൈ നഗരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഒളിംപിക് സിറ്റി പദ്ധതി. കായികതാരങ്ങൾക്ക് മികച്ച പരിശീലനം ഉറപ്പാക്കുക. 2036 ഒളിംപിക്സ് ലക്ഷ്യമിട്ട് താരങ്ങളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ വച്ചാണ് പ്രവർത്തനം തുടങ്ങുന്നത്. ഒളിംപിക് സിറ്റിയുടെ ഭാഗമായി തന്നെ രണ്ട് പദ്ധതികളും ലോഞ്ച് ചെയ്തു. മിഷൻ 2036, വിഷൻ 8 ടു 18 എന്നിവയാണ് അവ. 2036 ഒളിംപിക്‌സിന് ആതിഥേയരാകാൻ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ ഒളിംപിക് സിറ്റി തന്നെ നിർമിച്ച് കായികകേന്ദ്രമാകാൻ ഒരുങ്ങുന്നത്. കൂടാതെ, 8 വയസ്സ് മുതലുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിച്ച് 18 വയസാകുമ്പോൾ കായികപ്രതിഭകളാക്കി മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് വിഷന്‍ 8 ടു 18.

തമിഴ്‌നാട്ടിലെ കായികബജറ്റ് ഇരട്ടിയാക്കി ഉയർത്തിയാണ് വിജയ് സർക്കാർ ബജറ്റിലൂടെ തന്നെ കായികമേഖലയ്ക്ക് വലിയ പിന്തുണ വാഗ്ദാനം ചെയ്യുന്നത്. 1051 കോടിയാണ് 2026-27 കാലത്ത് തമിഴ്നാട്ടിൽ കായികമേഖലയ്ക്ക് നൽകുക. യുവജനകാര്യ, കായികവികസന വകുപ്പിന്റെ നേതൃത്വത്തിൽ പലതലങ്ങളിലായാണ് പണം വിതരണം ചെയ്യുക.

ഒളിംപിക് സെന്റര്‍ ഓഫ് എക്സലൻസ് എന്ന പേരിൽ 10 സെന്ററുകളിലെ പരിശീലനമാണ് കായികതാരങ്ങൾക്ക് നൽകുക. ഇത് തമിഴ്നാടിന്റെ പല ഭാഗങ്ങളിലായിരിക്കും. ഇതിൽ ഒന്ന് പാരാലിംപിക് ട്രെയിനിങ് സെന്ററായും പ്രവർത്തിക്കും. ഇതിനായി ഈ വർഷം 50 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുക. 8 വയസ് മുതലുള്ള പ്രതിഭകളെ കണ്ടെത്താനുള്ള ടാലന്റ് സെർച്ച് വിങ്ങിന്റെ പ്രവർത്തനത്തിന് 5 കോടിയാണ് ഈ വർഷം അനുവദിച്ചിരിക്കുന്നത്. സ്പോർട്സ് ഹോസ്റ്റലിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുക, അവർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് തുക അനുവദിച്ചത്.

എല്ലാവർക്കും കളിക്കാനുള്ള മൈതാനങ്ങൾ ഒരുക്കാൻ 50 കോടി രൂപ കായികവകുപ്പ് ചെലവഴിക്കും. പ്ലേ ഫോർ ഓൾ സ്പോർട്സ് ഗ്രൗണ്ട്സ് കായികമേഖലയിലേക്ക് എല്ലാവർക്കും കടന്നുവരാനുള്ള വഴിയാകും. താമസിച്ച് പരിശീലനം നടത്തുന്ന 44 ട്രെയിനിങ് യൂണിറ്റുകൾ നിലവിലുണ്ട്. അവിടെയുള്ള വികസന പ്രവർത്തനത്തിന് 15 കോടി രൂപ അനുവദിച്ചു. പരിശീലനം തുടരാൻ നിലവിലെ കായികതാരങ്ങൾക്ക് സഹായം നൽകും. അതിനായി 22 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. കായികകേന്ദ്രങ്ങളിൽ 10 വീതം വിദേശപരിശീലകരെയും പോഷകാഹാര വിദഗ്ധരെയും നിയമിക്കാൻ തീരുമാനമായി. കായികതാരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഇന്ത്യയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം ഫോർമുല വൺ കാർ റേസിങ് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങുകയാണ് വിജയ് സർക്കാർ. അതിന്റെ ഭാഗമാണ് മോട്ടോർ സ്പോർട്‌സ് സിറ്റി പദ്ധതി പ്രഖ്യാപനം. 2030ൽ ഫോർമുല വൺ മുതൽ ഫോർമുല ഫോർ വരെയുള്ള ടൂർണമെൻ്റുകൾ നടത്താൻ സാധിക്കുന്ന തരത്തിൽ ചെന്നൈ സർക്യൂട്ട് മാറ്റും. 2028ൽ മോട്ടോ ജിപി നടത്താനും ശ്രമം.

SCROLL FOR NEXT