രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ആൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഒവൈസി. രാമക്ഷേത്ര ട്രസ്റ്റിൽ ഒരു മുസ്ലീം എങ്ങാനും ഉണ്ടായിരുന്നെങ്കിൽ, സർക്കാർ അദ്ദേഹത്തെ ഒരു ഏറ്റുമുട്ടലിൽ വെടിവച്ച് കൊന്ന് ഇപ്പോൾ അദ്ദേഹത്തിൻ്റെ വീട് ഇടിച്ചു നിരത്തുമായിരുന്നുവെന്നായിരുന്നു പരിഹാസം.
തിങ്കളാഴ്ച പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഒവൈസിയുടെ പരാമർശം. രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിലെ വൈകിയുള്ള നടപടിയെ ചോദ്യം ചെയ്ത അദ്ദേഹം കേസിലെ ഉന്നതനായ പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ പോലും പൊലീസ് ശ്രമിക്കുന്നില്ലെന്നും ആരോപിച്ചു. നിലവിൽ പ്രതികൾ ഇതെല്ലാം ആസ്വദിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്തെ മുസ്ലീങ്ങളുടെ കാര്യത്തിൽ ചെയ്യുന്നതു പോലെ പ്രതികളുടെ വീടുകൾക്ക് മുകളിലൂടെ വെടിയുണ്ട പായുമോ അതോ ഒരു ബുൾഡോസർ ഇടിച്ചു കയറുമോ എന്നും കഴിഞ്ഞ ദിവസം ഒവൈസി ചോദിച്ചിരുന്നു. രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ് വൻ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. തുടർന്ന്, യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ആക്രമണം അഴിച്ചുവിട്ടു.
സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പൊതുജനമധ്യത്തിൽ ഉന്നയിച്ച ചോദ്യങ്ങളായിരുന്നു സംഭവത്തിൽ അന്വേഷണത്തിലേക്ക് നയിച്ചത്. ഇത് പല ഭാഗങ്ങളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിന് കാരണമായി. തുടർന്ന് ക്ഷേത്രത്തിൻ്റെ മാനേജ്മെൻ്റ് സംവിധാനങ്ങളിലും സമഗ്രമായ പുനഃപരിശോധനയ്ക്ക് ആഹ്വാനം ചെയ്തു.
സംഭവത്തെ തുടർന്ന് ആരോപണമുയർന്ന ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവച്ചു. പിന്നാലെ ട്രസ്റ്റി അനിൽ മിശ്രയും രാജി നൽകി. ജൂൺ 25 ന് ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയിലാണ് കേസിലെ ആദ്യ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിന്നു എന്നറിയപ്പെടുന്ന രാം ശങ്കർ യാദവ് എന്നീ എട്ടു പേരുടെ പേരുകളാണ് എഫ്ഐആറിലുള്ളത്. ഇവരെല്ലാം രാമ മന്ദിറിലെ സംഭാവന എണ്ണൽ ജീവനക്കാരാണ്, ഇവരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. മോഷണം പോയ തുക എത്രയാണെന്ന് ഇതുവരെ കൃത്യമായി അറിയില്ലെങ്കിലും, ക്ഷേത്ര പുസ്തകങ്ങളിൽ നിന്ന് 7-7.5 കോടി രൂപ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതുവരെ, പ്രതികളിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്.