

പൂനെയിൽ പ്രതിശ്രുത വരനെ കൊക്കയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. സിയ കേതനിൽ നിന്ന് 1 കോടി രൂപ വാങ്ങിയിരുന്നതായി വെളിപ്പെടുത്തി പൊലീസ്. വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞായിരുന്നു സിയ പണം വാങ്ങിയത്. ഈ പണം മുഴുവൻ സി കാമുകനായ ചേതന് നൽകുകയും ചെയ്തിരുന്നു.
പണം വാങ്ങിയത് കൂടാതെ കേതനെ കൊലപ്പെടുത്തി കഴിഞ്ഞുള്ള ഭാവി ജീവിതവും ഇരുവരും പ്ലാൻ ചെയ്തിരുന്നു. കൊല നടപ്പിലാക്കിയ ശേഷം വർഷങ്ങൾക്ക് ശേഷം വിവാഹിതരാവാനാണ് ഇരുവരും തീരുമാനിച്ചിരുന്നത്. മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന സംശയം ഒഴിവാക്കാനായിരുന്നു ഇത്.
കേതനിൽ നിന്നും വാങ്ങിയ 1 കോടി വിവാഹ ഷോപ്പിങ്ങിനായി ചെലവഴിക്കുന്നതിന് പകരം മുഴുവൻ തുകയും ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി ചേതന് കൈമാറുകയാണ് സിയ ചെയ്തത്. ചേതൻ സാമ്പത്തികമായി അത്ര ഉയർന്ന കുടുംബത്തിൽ നിന്നല്ലാത്തതു കൊണ്ടു തന്നെ തനിക്ക് സെറ്റിൽ ആകുവാൻ മിനിമം 3 വർഷമെങ്കിലും വേണമെന്ന് ചേതൻ സിയയോട് ആവശ്യപ്പെടുകയും സിയ അതിന് സമ്മതിക്കുകയും ചെയ്തിരുന്നു. ചേതൻ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്കെത്തുകയും കേതൻ്റെ മരണം എല്ലാവരും പതിയെ മറക്കുകയും ചെയ്യുന്നതോടെ വിവാഹം നടത്താം എന്നതായിരുന്നു ഇരുവരുടേയും പ്ലാൻ.
കേതനെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിടാൻ ചേതന് സൂചന നൽകുക മാത്രമല്ല, വീഴുമ്പോൾ കേതൻ സിയയെ പിടിക്കാൻ സാധ്യതയുണ്ടെന്ന് കണക്കാക്കി കൈയെത്തുന്നതിനുമകലെയാണ് സിയ ഇരിക്കുന്നതെന്ന് ഇരുവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതി പ്രകാരം, സിയ ഇരുന്നു കൊണ്ട് ചേതന് സിഗ്നൽ നൽകുകയും തുടർന്ന് ചേതൻ മുകളിലേക്ക് വന്ന് സംശയം തോന്നാത്ത രീതിയിൽ കേതനെ തള്ളിയിടണമെന്നുമായിരുന്നു പദ്ധതി.
ജൂൺ 18 ന് സിയയേയും കേതനേയും പിന്തുടരുന്ന സമയത്തും ചേതൻ തൻ്റെ സാന്നിധ്യം മറയ്ക്കാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ പൂനെയിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെയുള്ള ലോഹഗഡ് കോട്ടയിലേക്ക് കാറിന് പകരം സ്‌കൂട്ടറിലാണ് ചേതൻ യാത്ര ചെയ്തത്. കൊലപാതകത്തിന് 34 മിനിറ്റ് മുമ്പ് സിയ ചേതനുമായി ഒരു രഹസ്യ കോളും നടത്തിയിരുന്നു.