ഡൽഹി; സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് അവശ്യപ്പെടുന്നുവെങ്കിലും ജമ്മു കശ്മീർ ജനത ക്ഷമയോടെയാണ് അതിനെ സമീപിക്കുന്നത്. പക്ഷെ കേന്ദ്രം അത് മുതലെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സ്ഥിതി മാറാൻ അധികം സമയമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വീണ്ടും നിരപരാധികളുടെ രക്തച്ചൊരിച്ചിൽ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനപരമായ രീതിയിൽ ഞങ്ങൾ ആവശ്യങ്ങൾ ഉന്നയിക്കുന്നത് തുടരും. എന്നാൽ ജനങ്ങൾ കാണിക്കുന്ന ക്ഷമയെ കേന്ദ്രം മുതലെടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഗന്ദർബാൽ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഒമർ അബ്ദുള്ള ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നത് ഒരു ഔദാര്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കശ്മീരിലെ ജനങ്ങൾക്ക് മാത്രമല്ല, സുപ്രീം കോടതിക്കും ഇന്ത്യാ ഗവൺമെന്റ് നൽകിയ വാഗ്ദാനമാണിത്. പരിധി നിർണ്ണയം, തിരഞ്ഞെടുപ്പ്, സംസ്ഥാന പദവി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുള്ള പ്രക്രിയയായിരിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ ആവർത്തിച്ചു പറഞ്ഞു.
ആദ്യ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ സംസ്ഥാന പദവി എന്ന വാഗ്ദാനം നിറവേറ്റാനുള്ള സമയമായി. "ലഡാക്കിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം, കേന്ദ്രഭരണ പ്രദേശ പദവി നൽകുന്നതിന് മുമ്പ് തന്നെ ഞങ്ങൾ അവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നടപ്പാക്കിയവർ അതിൽ പ്രയോജനം കണ്ടിരിക്കാം. പക്ഷെ ജനങ്ങൾക്ക് നഷ്ടമാണ് ഉണ്ടായതെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.