20 ജൂനിയർ ഡോക്ടർമാർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ Source: X/@DassBabai
NATIONAL

അഹമ്മദാബാദ് വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയത് ഹോസ്റ്റൽ മെസ് ഹാളിലേക്ക്; മെഡിക്കൽ വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ട്

വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്

Author : ന്യൂസ് ഡെസ്ക്

ഗുജറാത്ത് അഹമ്മദാബാദ് ദുരന്തത്തിൽ വിമാനം ഇടിച്ചിറങ്ങിയത് ഡോക്ടർമാരുടെ ഹോസ്റ്റലിലെ മെസ് ഹാളിലേക്ക്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചതായി സൂചന. വിമാനം ഇടിച്ചിറങ്ങുന്ന സമയത്ത് അൻപതോളം ജൂനിയർ ഡോക്ടർമാർ ഹോസ്റ്റലിൽ ഉണ്ടായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മെഡിക്കൽ കോളേജാണ് ഇത്. അപകടത്തിൽ പരിക്കേറ്റ 31 വിദ്യാർഥികളെ ബിജെ മെഡിക്കൽ കോളേജ് സിവിൽ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു.

അപകടസമയത്ത് മെഡിക്കൽ വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക ആയിരുന്നെന്നാണ് റിപ്പോർട്ട്. ഹോസ്റ്റൽ മെസ് ഹാളിലെ മേശകളിൽ ഭക്ഷണത്തോടെയുള്ള പ്ലേറ്റുകളും ഗ്ലാസുകളും കാണം.

സംഭവം നടന്ന് മിനിറ്റുകൾക്കകം ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തിയെന്നും, ആംബുലൻസിന് പോകാനായി വഴി ഒരുക്കി സഹകരിക്കണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ഉച്ചയോടെ തകർന്ന് വീണത്. ടേക്ക് ഓഫിന് പിന്നാലെ വിമാനം നിലം പതിക്കുകയായിരുന്നു. ദുരന്തത്തിൽ നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ പ്രദേശത്ത് ഫോറൻസിക് ക്രോസ് റോഡിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. ലണ്ടൻ വരെയുള്ള യാത്രയായതിനാല്‍ ഇന്ധനം അധികമായുണ്ടായിരുന്നു. ഇതും അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT