ചെന്നൈ: റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യുഎസ് അനുമതി നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് നടനും എംപിയുമായ കമൽഹാസൻ. ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ സ്വീകരിക്കുന്നില്ലെന്ന് കമൽ പറഞ്ഞു. "മൈൻഡ് യുവർ ഓൺ ബിസിനസ്..." "ദയവായി നിങ്ങളുടെ കാര്യം ശ്രദ്ധിക്കൂ" എന്നാണ് കമൽ ഹാസൻ ട്രംപിനോട് പറഞ്ഞത്.
"പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്റ്, ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു രാഷ്ട്രത്തിൽ പെട്ടവരാണ്. വിദേശത്തു നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കുന്നില്ല. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോള സമാധാനത്തിനുള്ള ഏക അടിത്തറ. ദയവായി നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നേക്കുക. നിങ്ങളുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ ആശംസിക്കുന്നു." കമൽ എക്‌സിൽ കുറിച്ചു.
യുഎസ് ട്രഷറി സെക്രട്ടറിയും ട്രംപിന്റെ സഹായിയുമായ സ്കോട്ട് ബെസെന്റ്, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് യുഎസ് "അനുമതി" നൽകിയതായി അറിയിച്ചിരുന്നു. തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണ വ്യാപാരത്തിലെ ഇന്ത്യൻ നിലപാടിനെ പ്രശംസിച്ചും ബെസെന്റ് പ്രതികരിച്ചിരുന്നു. "ആദ്യം റഷ്യയിൽ നിന്നും എണ്ണ വാങ്ങേണ്ടെന്ന് യുഎസ് പറഞ്ഞപ്പോൾ ഇന്ത്യ അത് അനുസരിച്ചു, എന്നാൽ ഇപ്പോൾ അനുമതി നൽകിയപ്പോൾ അതും സമ്മതിച്ചു" എന്നായിരുന്നു ബെസെന്റ് പറഞ്ഞത്.
പറയുന്നത് പോലെ ചെയ്യുന്നതാണ് ഇന്ത്യയുടെ നിലവിലെ രീതിയെന്നും അതാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നൽകാൻ കാരണമായതെന്നും ബെസ്സെൻ്റ് പറഞ്ഞു. യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രശംസ പരിഹാസമാണന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇക്കാര്യം ഉയർത്തിക്കാട്ടി കേന്ദ്രത്തിനും പ്രധാനമന്ത്രി മോദിക്കുമെതിരെ വിമർശനങ്ങളുമായി നിരവധിപ്പേർ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമൽ ഹാസന്റെ പ്രതികരണം.