ഹൈദരാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇന്ത്യക്കാരോട് പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പൊതുഗതാഗത സൌകര്യങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. "ദേശസ്നേഹം എന്നത് അതിർത്തിയിൽ ജീവൻ ത്യജിക്കാനുള്ള സന്നദ്ധത മാത്രമല്ല. ഈ സമയത്ത് ഉത്തരവാദിത്തത്തോടെ ജീവിക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തിൽ രാഷ്ട്രത്തോടുള്ള കടമകൾ നിറവേറ്റുകയും ചെയ്യുക എന്നതാണ്," പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ പറഞ്ഞു.
ആഗോള സാമ്പത്തിക തടസങ്ങൾ, വിതരണ ശൃംഖലയിലെ വെല്ലുവിളികൾ, അന്താരാഷ്ട്ര സംഘർഷങ്ങൾ മൂലമുണ്ടാകുന്ന വിലക്കയറ്റം എന്നിവ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിന് കൂട്ടായ പങ്കാളിത്തം വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനായി വിദേശ ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതിലൂടെ വിദേശ കറൻസികളോടുള്ള അമിതമായ ആശ്രയത്വം കുറയ്ക്കാനുമാണ് പ്രധാനമന്ത്രി നിർദേശിച്ചത്. വർക്ക് ഫ്രം ഹോം ഉൾപ്പെടെ കോവിഡ് കാലത്തേതിന് സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഇപ്പോൾ ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.
"മെട്രോ സേവനം ലഭ്യമായ ഇടത്തെല്ലാം പരമാവധി മെട്രോയിൽ യാത്ര ചെയ്യൂ. യാത്രയ്ക്കായി പരമാവധി കാർ പൂളിങ് സൌകര്യം പ്രയോജനപ്പെടുത്തൂ. ചരക്ക് നീക്കത്തിനായി റെയിൽവേ സൌകര്യം പ്രയോജനപ്പെടുത്തൂ. അടുത്ത ഒരു വർഷത്തേക്ക് വിദേശ യാത്രകൾ മാറ്റിവയ്ക്കുകയോ, ആഘോഷവേളകളിൽ സ്വർണം വാങ്ങുകയോ ചെയ്യാതിരിക്കൂ. പാചക എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കൂ.. അതിലൂടെ കുടുംബത്തിൻ്റെ ആരോഗ്യവും രാജ്യത്തെ സമ്പദ് വ്യവസ്ഥയും മെച്ചപ്പെടുത്താം," പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പ്രധാനമന്ത്രി ഇന്ത്യക്കാരോട് അഭ്യർഥിച്ചു.
ഇന്ത്യക്കാരോട് ഉപയോഗിക്കുന്ന വിദേശ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി വയക്കാനും അതിലൂടെ വിദേശ വസ്തുക്കളുടെ ആശ്രയത്വം എത്ര മാത്രമുണ്ടെന്ന് തിരിച്ചറിയൂവെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. മേഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ഇന്ത്യക്കാരെല്ലാവരും കയ്യിലുള്ള വിദേശവസ്തുക്കൾ വലിച്ചെറിയാൻ വേണ്ടിയല്ല താൻ ഇതൊന്നും പറയുന്നതെന്നും മോദി വ്യക്തമാക്കി.