ഡൽഹി: യുവാക്കളുടെ പിന്തുണയോടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി കൂടുതൽ പുരോഗമിക്കുകയും ഫലപ്രദമാവുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗഗൻയാൻ പോലുള്ള ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
"എൽവിഎം3 ഭാരമേറിയ ഉപഗ്രഹ ലോഞ്ചിങ്ങിൽ വിശ്വസനീയമായ പ്രകടനം നടത്തുന്നതിലൂടെ ഗഗൻയാൻ പോലുള്ള ഭാവി ദൗത്യങ്ങൾക്കുള്ള അടിത്തറ ശക്തിപ്പെടുത്തുകയും, വാണിജ്യ വിക്ഷേപണ സേവനങ്ങൾ വികസിപ്പിക്കുകയും, ആഗോള പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്നു. ഈ വർദ്ധിച്ച ശേഷിയും സ്വാശ്രയത്വത്തിലേക്കുള്ള ഉത്തേജനവും വരും തലമുറകൾക്ക് മുതൽക്കൂട്ടാണ്," മോദി എക്സിൽ കുറിച്ചു.
43.5 മീറ്റർ ഉയരമുള്ള ഭീമൻ റോക്കറ്റ് ഇന്ന് രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്ന് കുതിച്ചുയർന്നത്. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റായിരുന്നു ഇന്നത്തേത്. ഏകദേശം 15 മിനിറ്റ് നീണ്ട പറക്കലിന് ശേഷം 'ബ്ലൂ ബേർഡ് ബ്ലോക്ക് 2' എന്ന ബഹിരാകാശ പേടകത്തേയും വഹിച്ച് റോക്കറ്റ് 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി.
യുഎസ് ഇന്നവേറ്ററായ എഎസ്‌ടി സ്പേസ് മൊബൈലിൻ്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ 'ബ്ലൂ ബേർഡ് 6'നെ വഹിച്ചുകൊണ്ടാണ് ഇന്ത്യയുടെ ബാഹുബലി റോക്കറ്റായ 'ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എം6' ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നത്. പ്രത്യേക ഗിയർ ആവശ്യമില്ലാതെ ബഹിരാകാശത്ത് നിന്ന് സാധാരണ സ്മാർട്ട് ഫോണുകളിലേക്ക് ബ്രോഡ്‌ബാൻഡ് നേരിട്ട് എത്തിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിൻ്റെ ലക്ഷ്യം.