രാഷ്ട്രപതി ദ്രൗപദി മുർമു Source: ANI
NATIONAL

"രാജ്യവിഭജനം മൂലമുണ്ടായ വേദന മറക്കരുത്, ചരിത്രപരമായ വിഡ്‌ഢിത്തത്തിന് ഇരകളായവർക്ക് ആദരാഞ്ജലി"

ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഒരു തലമുറയ്ക്ക് മുഴുവൻ ആവേശം പകരുന്നതെന്നും രാഷ്ട്രപതി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യവിഭജനം മൂലമുണ്ടായ വേദന നാം ഒരിക്കലും മറക്കരുതെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ഓർമിപ്പിച്ചു.

"ഭയാനകമായ അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ച വിഭജനം മൂലം ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരായി. ചരിത്രപരമായ വിഡ്‌ഢിത്തത്തിന് ഇരകളായിത്തീർന്നവർക്ക് ഇന്ന് നാം ആദരാഞ്ജലി അർപ്പിക്കുന്നു," ദ്രൗപദി മുര്‍മു പറഞ്ഞു.

കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ പോയ നിരപരാധികളായ പൗരന്മാരെ കൊലപ്പെടുത്തിയത് ഭീരുത്വവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ദൃഢനിശ്ചയത്തോടെ അതിനോട് പ്രതികരിച്ചു. ഇന്ത്യ ജനാധിപത്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും കൊളോണിയല്‍ ഭരണത്തിന്റെ നീണ്ട വര്‍ഷങ്ങളില്‍ നിന്നുള്ള മോചനത്തിന്റെ ഓര്‍മ ദിനമാണിതെന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേർത്തു.

"പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് ദൗത്യത്തിന്റെ ഒരു പരീക്ഷണ സംഭവം കൂടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അതിന്റെ ഫലം, നാം ശരിയായ പാതയിലാണെന്ന് തെളിയിച്ചു. നമ്മുടെ തദ്ദേശീയ ഉൽപ്പാദനം, നമ്മുടെ നിരവധി സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിൽ നമ്മെ സ്വയംപര്യാപ്തരാക്കുന്ന തരത്തിൽ നിർണായകമായ പുരോഗതി കൈവരിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലായ നേട്ടങ്ങളാണിവ," രാഷ്ട്രപതി പറഞ്ഞു.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ഒരു തലമുറയ്ക്ക് മുഴുവൻ ആവേശം പകരുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയിൽ, രാജ്യത്തിന്റെ നേട്ടങ്ങൾ കൂടുതൽ ശ്രദ്ധേയമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 6.5 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കോടെ, ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ മാറി. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന സമ്മർദ്ദങ്ങൾക്കിടയിലും, ആഭ്യന്തര ആവശ്യകത ഉയരുകയാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. കയറ്റുമതി ഉയരുകയാണ്. എല്ലാ പ്രധാന സൂചകങ്ങളും സമ്പദ്‌വ്യവസ്ഥ ആരോഗ്യത്തിന്റെ കൊടുമുടിയിലാണെന്ന് കാണിക്കുന്നു. ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത പരിഷ്‌ക്കാരങ്ങളും സൂക്ഷ്മമായ സാമ്പത്തിക മാനേജ്മെന്റും നമ്മുടെ തൊഴിലാളികളുടെയും കർഷകരുടെയും കഠിനാധ്വാനവും സമർപ്പണവും മൂലമാണ് ഇത് സാധ്യമാകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

SCROLL FOR NEXT