ബിഷ്കെക്ക്: യുദ്ധങ്ങളും സംഘർഷങ്ങളും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്ഹായ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
യുദ്ധമുഖത്ത് ഒന്നിനും പരിഹാരം കാണാനാകില്ല. ഭീകരവാദത്തിൽ ഇരട്ടത്താപ്പ് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരവാദത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കിർഗിസ്താനിലെ ബിഷ്‌കെകിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് മോദി നിലപാട് അറിയിച്ചത്.
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡൻ്റ് പുതിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്. ഭീകരവാദത്തിനുള്ള ധനസഹായം, റിക്രൂട്ട്മെൻ്റ്, തീവ്രവാദത്തിന് സുരക്ഷിത താവളങ്ങളൊരുക്കൽ എന്നിവ ഉൾപ്പെടെ ഭീകരവാദത്തിൻ്റെ മുഴുവൻ ആവാസവ്യവസ്ഥയും പൂർണമായും തകർക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും എന്നാൽ, ഇത്തരം പദ്ധതികൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്നതായിരിക്കണമെന്നും മോദി ഓർമിപ്പിച്ചു. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.