NATIONAL

രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ്, പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍

പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കും.

Author : ന്യൂസ് ഡെസ്ക്

രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനായാണ് ക്ഷേത്രത്തിന് മുകളിലായി കാവി പതാക ഉയര്‍ത്തുന്നത്. ചടങ്ങിന് പ്രധാനമന്ത്രി നേതൃത്വം നല്‍കും. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമായിരിക്കും പതാക ഉയര്‍ത്തുക. പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കും.

പത്ത് മണിയോടെ പ്രധാനമന്ത്രി അയോധ്യയിലെത്തുമെന്നാണ് വിവരം. റോഡ് ഷോയ്‌ക്കൊപ്പം ക്ഷേത്രത്തിലേക്കെത്തും. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എടിഎസ് കമാന്‍ഡോകള്‍, എന്‍എസ്ജി സ്‌നൈപ്പര്‍മാര്‍, സൈബര്‍ വിദഗ്ധര്‍, പ്രത്യേക സാങ്കേതിക വിദഗ്ധ സംഘങ്ങള്‍ തുടങ്ങി 6970 പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ക്ഷേത്ര പരിസരത്ത് വിന്യസിക്കും. ആന്റി-ഡ്രോണ്‍ സംവിധാനവും വിദഗ്ധ പരിശോധനാ സംവിധാനവുമടക്കം ക്ഷേത്ര സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള കൊടിയാണ് ഉയര്‍ത്തുന്നത്. അയോധ്യയിലെ ചടങ്ങിന് ശേഷം യുപിയില്‍ താമസിക്കുന്ന മോദി മഹര്‍ഷിമാരായ വസിഷ്ഠ, വിശ്വാമിത്ര, അഗസ്ത്യ, വാല്‍മീകി, ദേവി അഹല്യ, നിഷാദ് രാജ് ഗുഹ, മാതാ ശബരി എന്നിവര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള സപ്ത മന്ദിറും സന്ദര്‍ശിക്കും.

SCROLL FOR NEXT