screengrab
NATIONAL

സ്‌കൂള്‍ പണിയാനായി 800 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു; തെലങ്കാനയില്‍ പ്രതിഷേധം

വാറങ്കലിലെ ഖാനാപൂര്‍ മണ്ഡലിലെ അശോക് നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്

Author : ന്യൂസ് ഡെസ്ക്

വാറങ്കല്‍: സര്‍ക്കാര്‍ സ്‌കൂള്‍ പണിയാനായി ശിവക്ഷേത്രം പൊളിച്ചതിന്റെ പേരില്‍ തെലങ്കാനയിലെ വാറങ്കലില്‍ പ്രതിഷേധം. 800 വര്‍ഷം പഴക്കമുള്ള കാകതീയ കാലഘട്ടത്തിലെ ശിവക്ഷേത്രമാണ് പൊളിച്ചത്. വാറങ്കലിലെ ഖാനാപൂര്‍ മണ്ഡലിലെ അശോക് നഗറിലാണ് ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.

സംഭവത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും ചരിത്രകാരന്മാരും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

പതിമൂന്നാം നൂറ്റാണ്ടിലെ കാകതീയ ഭരണാധികാരി ഗണപതിദേവന്റെ കാലത്തുള്ളതാണ് ക്ഷേത്രമാണ് പൊളിച്ചത്. 1231 കാലഘട്ടത്തിലെ അപൂര്‍വമായ ഏഴ് വരികളുള്ള തെലുങ്ക് ലിഖിതങ്ങള്‍ ഈ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. രാജാവിനെ 'മഹാരാജ', 'രാജാധിരാജുലു' എന്നിങ്ങനെയാണ് ഇതില്‍ അഭിസംബോധന ചെയ്തിരുന്നത്.

1965-ല്‍ ഹെറിറ്റേജ് ഡിപ്പാര്‍ട്ട്മെന്റ് രേഖപ്പെടുത്തിയ ഈ നിര്‍മ്മിതി, പുരാതന കോട്ടമതിലുകള്‍ക്ക് പേരുകേട്ട ചരിത്രപ്രസിദ്ധമായ 'കോട്ട കട്ട' എന്ന മണ്‍കോട്ട പ്രദേശത്താണ് സ്ഥിതി ചെയ്തിരുന്നത്. ഈ പൈതൃക കേന്ദ്രം എളുപ്പത്തില്‍ സംരക്ഷിക്കാനോ അല്ലെങ്കില്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനോ കഴിയുമായിരുന്നുവെന്ന് വിദഗ്ധര്‍ വാദിക്കുന്നു.

ഇതിനെത്തുടര്‍ന്ന് തെലങ്കാനയിലെ മനുഷ്യാവകാശ അഭിഭാഷകന്‍ രാമറാവു ഇമ്മനേനി നാഷണല്‍ മോനുമെന്റ് അതോറിറ്റിക്ക് പരാതി നല്‍കുകയും, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും പുരാവസ്തു വകുപ്പും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പുരാവസ്തു-ദേവസ്വം വകുപ്പുകളുടെ അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തെലങ്കാന ഹെറിറ്റേജ് ആക്ട് സെക്ഷന്‍ 30 പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ബന്ധമായും രൂപീകരിക്കേണ്ട പൈതൃക സംരക്ഷണ സമിതി രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായും പരാതിയില്‍ ആരോപിക്കുന്നു.

പ്രതിഷേധം ശക്തമായതോടെ, മെയ് 6-ന് നടത്തിയ സംയുക്ത പരിശോധനയ്ക്ക് പിന്നാലെ വാറങ്കല്‍ ജില്ലാ കളക്ടര്‍ ഓഫീസ് വിശദീകരണം നല്‍കി. ക്ഷേത്രം ബോധപൂര്‍വ്വം തകര്‍ത്തതല്ലെന്നും, കാട് മൂടിക്കിടക്കുന്ന 30 ഏക്കര്‍ സ്ഥലം വൃത്തിയാക്കുന്നതിനിടെ പഴയതും തകര്‍ന്നതുമായ ഒരു നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ഭരണകൂടത്തിന്റെ വാദം. ഈ നിര്‍മ്മിതി ഔദ്യോഗികമായി സംരക്ഷിത സ്മാരകമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

എങ്കിലും, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വറങ്കല്‍ കളക്ടര്‍ ഡോ. സത്യ ശാരദയും നര്‍സാംപേട്ട് എം.എല്‍.എ ദൊന്തി മാധവ റെഡിയും സ്ഥലം സന്ദര്‍ശിക്കുകയും അതേ സ്ഥാനത്ത് തന്നെ ക്ഷേത്രം പൂര്‍ണ്ണമായി പുനര്‍നിര്‍മ്മിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ചരിത്രകാരന്മാര്‍, ശില്‍പ്പികള്‍, പുരാവസ്തു വകുപ്പ് എന്നിവരുമായി കൂടിയാലോചിച്ച് പുനരുദ്ധാരണം നടത്തുമെന്നും സൈറ്റിന് ഔദ്യോഗിക സംരക്ഷണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

SCROLL FOR NEXT